ലഖ്നൗ: ഉത്തർപ്രദേശിൽ കാറ്റിലും മഴയിലും ശ്മശാനം തകർന്നു വീണ് നിരവധി പേർ മരിച്ച സംഭവത്തിൽ കർശന നടപടിയുമായി യോഗി സർക്കാർ. ശ്മാനത്തിന്റെ നിർമാണത്തിന് മേൽനോട്ടം നൽകിയ ഗാസിയാബാദ് നഗരസഭയിലെ എക്‌സിക്യുട്ടീവ് ഓഫീസർ നിഹാരിക സിംഗ്, സൂപ്പർവൈസർ ആശിഷ്, നിർമാണം നടത്തിയ ജൂനിയർ എൻജിനീയർ ചന്ദ്രപാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശ്മശാനത്തിന്റെ നിർമാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമെന്ന് മീററ്റ് ഡിവിഷണൽ കമ്മീഷണർ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മീററ്റ് എ.ഡി.ജി.പിയോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മുരട്നഗറിലെ ശ്മശാനം തകർന്നു വീണത്. ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും പോലീസും സംയുക്തമായാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് രാം നാഥ് കോവിന്ദും മുഖ്യമന്ത്രി യോഗി ആദിത്യനാഥും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും മുഖ്യമന്ത്രി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.
Discussion about this post