ഡൽഹി: അമേരിക്കൻ പാർലമെന്റ് മന്ദിരത്തിലെ സംഭവവികാസങ്ങൾ വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ പ്രക്രിയകളെ ക്രമ വിരുദ്ധ നടപടികൾ കൊണ്ട് അട്ടിമറിക്കുന്നത് ജനാധിപത്യത്തിന്റെ ശോഭ കെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കലാപത്തെക്കുറിച്ചും അക്രമത്തെ കുറിച്ചുമുള്ള വാർത്തകൾ വേദനാജനകമാണ്. അധികാര കൈമാറ്റം ക്രമാനുസൃതവും സമാധാനപരവുമായിരിക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനത്തിനിടെ പാർലമെന്റിൽ സംഘർഷം ഉടലെടുക്കുകയും തുടർന്ന് നടന്ന വെടിവെപ്പിൽ ഒരു മരണം സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
അമേരിക്കയിൽ ഇലക്ടറൽ കോളേജ് വോട്ട് എണ്ണുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ട്രമ്പ് അനുകൂലികളുടെ പ്രതിഷേധത്തിന് കാരണമായത്. ഫലപ്രഖ്യാപനത്തിൽ ക്രമക്കേട് ആരോപിച്ച് ആയിരക്കണക്കിന് ട്രമ്പ് അനുകൂലികൾ ക്യാപിറ്റോളിലേക്ക് മുദ്രാവാക്യങ്ങളുമായി കടന്നു കയറുകയായിരുന്നു. തുടർന്ന് യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാർലമെന്റ് സമ്മേളനത്തിനിടെ ഇത്തരമൊരു സുരക്ഷാവീഴ്ച അമേരിക്കൻ ചരിത്രത്തിൽ ആദ്യമാണ്.
അതേസമയം ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ തയ്യാറല്ലെന്ന് ആവർത്തിച്ച ഡൊണാൾഡ് ട്രമ്പ് പ്രതിഷേധക്കാരോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് മൈക് പെൻസിന്റെ അടിക്കടിയുള്ള നിലപാട് മാറ്റങ്ങളും അക്രമികളെ പ്രകോപിപ്പിച്ചതായാണ് വിവരം.
Discussion about this post