തിരുവനന്തപുരം: സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യുന്നതിന് മുൻകൂർ അനുമതി വേണമെന്ന നിയമസഭാ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസിന്റെ രൂക്ഷമായ മറുപടി. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല, നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 എന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. പൊതുതാത്പര്യപ്രകാരമാണ് ഇ- മെയിലിൽ സ്പീക്കറുടെ അഡീഷണൽ പി എ അയ്യപ്പന് നോട്ടീസ് നൽകിയതെന്നും മറുപടിക്കത്തിൽ കസ്റ്റംസ് പറയുന്നു.
ഉത്തരവാദപ്പെട്ട ഓഫീസിൽ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ല. ചോദ്യം ചെയ്യൽ നടപടികൾ വൈകിപ്പിക്കാനാണ് നിയമസഭാ സെക്രട്ടറിയുടെ ഈ മറുപടിയെന്ന് നേരത്തേ വിമർശനം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കസ്റ്റംസിന്റെ വസ്തുതാപരമായ മറുപടിക്കത്ത് സ്പീക്കർക്കും സർക്കാരിനും തിരിച്ചടിയാകും.
അതേസമയം ചോദ്യം ചെയ്യലിന് നാളെ തന്നെ ഹാജരാകണമെന്ന് കസ്റ്റംസ് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എംഎൽഎമാർക്കുള്ള പരിരക്ഷ നിയമസഭാ മന്ദിരത്തിലുള്ള ഏതൊരാൾക്കും ഉണ്ടെന്ന് പറഞ്ഞ് സ്പീക്കർ നിയമസഭാ സെക്രട്ടറിയുടെ കത്തിനെ ന്യായീകരിക്കുമ്പോൾ അറസ്റ്റിന് മാത്രമേ സ്പീക്കറുടെ മുൻകൂർ അനുമതി ആവശ്യമുള്ളൂ എന്നാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്.
വിദേശത്ത് സർവ്വകലാശാല തുടങ്ങാൻ പണം മുടക്കി, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായി വാട്സ് ആപ്പ് ചാറ്റ് നടത്തി തുടങ്ങിയ ആരോപണങ്ങളും സ്പീക്കർക്കെതിരെ നിലവിലുണ്ട്.
Discussion about this post