ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാകിർ ഉർ റഹ്മാൻ ലഖ്വിക്കെതിരായ പാക് നടപടി കണ്ണിൽ പൊടിയിടലെന്ന് ഇന്ത്യ. എഫ് എ ടി എഫ് യോഗം ചേരാനിരിക്കെയുള്ള ശിക്ഷാവിധി ഒത്തുകളിയാണെന്നും ഇന്ത്യ പ്രതികരിച്ചു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ച കേസിൽ ലഖ്വിക്ക് പതിനഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച പാക് ഭീകരവിരുദ്ധ കോടതി വിധി വന്ന സമയം സംശയാസ്പദമാണെന്നും ഇന്ത്യ വ്യക്തമാക്കി.
നിർണ്ണായക യോഗങ്ങൾ നടക്കാനിരിക്കെ ഇത്തരം പൊടിക്കൈകളുമായി വരുന്നത് പാകിസ്ഥാന്റെ സ്ഥിരം പരിപാടിയാണ്. ഭീകരവാദ സംഘങ്ങളെ മുൻനിർത്തി ഇത്തരം തമാശകളല്ല പാകിസ്ഥാൻ കളിക്കേണ്ടതെന്നും സ്ഥായിയായ നടപടിയാണ് അന്താരാഷ്ട്ര സമൂഹം പാകിസ്ഥാനിൽ നിന്നും ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അടുത്ത എഫ് എ ടി എഫ് സമ്മേളനം ഫെബ്രുവരിയിൽ നടക്കാനിരിക്കെ കരിമ്പട്ടികയിൽ പെട്ട് സാമ്പത്തിക സഹായം നഷ്ടമാകാതിരിക്കാനുള്ള പാകിസ്ഥാന്റെ അടവാണ് ഇത്തരം നടപടികളെന്ന് അന്താരാഷ്ട്ര നിരീക്ഷകരും അഭിപ്രായപ്പെടുന്നു.
മുംബൈ ഭീകരാക്രമണത്തിൽ നിർണ്ണായക പങ്ക് വഹിച്ച ലഷ്കർ കമാൻഡറാണ് സാകിർ ഉർ റഹ്മാൻ ലഖ്വി. അൽഖ്വയിദയുമായും അടുത്ത ബന്ധം പുലർത്തുന്ന ഇയാളെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ 2008ൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ആക്രമണങ്ങൾ നടത്താൻ ലഖ്വി ഉൾപ്പെടെയുള്ള ഭീകരർ പാകിസ്ഥാനിൽ സ്വതന്ത്രരായി പ്രവർത്തിക്കുന്നതായി എഫ് എ ടി എഫ് കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ഫ്രാൻസ് ആസ്ഥാനമായ സംഘടന 2018ൽ പാകിസ്ഥാനെ ഗ്രേ പട്ടികയിൽ പെടുത്തിയിരുന്നു.
Discussion about this post