തിരുവനന്തപുരം: പാർട്ടിയെ വെട്ടിച്ച് കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് സിപിഎമ്മിൽ നിന്നും പുറത്താക്കിയ കളമശ്ശേരിയിലെ സിപിഎം നേതാവ് വി എ സക്കീർ ഹുസൈനെ തിരിച്ചെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് സക്കീർ ഹുസൈനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തത്. പാർട്ടിയിലെ പ്രാഥമികാംഗത്വം നൽകിയാണ് സക്കീർ ഹുസൈനെ തിരിച്ചെടുത്തിരിക്കുന്നത്.
സക്കീർ ഹുസൈനെ തിരിച്ചെടുത്ത നടപടിയെ മാധ്യമങ്ങൾക്ക് മുന്നിൽ ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ വസ്തുതാവിരുദ്ധമായ ന്യായങ്ങൾ പറഞ്ഞ് സ്വയം പരിഹാസ്യനായി. സക്കീർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നു പാർട്ടി പറഞ്ഞിട്ടില്ലെന്നും സക്കീറിനെതിരെ ക്രിമിനൽ കേസൊന്നും ഇല്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ വിജയരാഘവൻ പറഞ്ഞത്.
എന്നാൽ സക്കീർ ഹുസൈൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പാർട്ടി നിയോഗിച്ച അന്വേഷണ സമിതി തന്നെ കണ്ടെത്തിയിരുന്നു. സക്കീർ വൻ തോതിൽ സ്വത്ത് വാങ്ങിക്കൂട്ടിയെന്നും പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചും അനുമതിയില്ലാതെയും ബാങ്കോക്കിൽ ഉൾപ്പെടെ നിരവധി തവണ വിദേശ യാത്ര നടത്തിയെന്നുമായിരുന്നു സംസ്ഥാന കമ്മിറ്റി അംഗം സി.എം.ദിനേശ്‌മണിയുടെ നേതൃത്വത്തലുള്ള പാർട്ടി അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
സക്കീർ ഹുസൈൻ പത്തു വർഷത്തിനിടെ അഞ്ചു വീടു വാങ്ങിയെന്നും അവസാനം വാങ്ങിയ വീടിന് 76 ലക്ഷം രൂപയാണെന്നും റിപ്പോർട്ടിലുണ്ട്. അവസാന വിദേശ യാത്ര കഴിഞ്ഞു വന്നതിനു പിന്നാലെ വൻ തുക എറണാകുളത്തെ സഹകരണ ബാങ്കിൽ നിക്ഷേപിച്ചതായും കണ്ടെത്തി. എന്നാൽ ഇക്കാര്യങ്ങളിൽ മൗനമായിരുന്നു പാർട്ടി സെക്രട്ടറിയുടെ മറുപടി.
സക്കീർ ഹുസൈനെതിരെ ക്രിമിനൽ കേസുകളൊന്നുമില്ലെന്നായിരുന്നു വിജയരാഘവന്റെ അടുത്ത ന്യായീകരണം. എറണാകുളത്തെ യുവ വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ ശേഷം കീഴടങ്ങിയ സക്കീറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. കേസിലെ മുഖ്യപ്രതിയാണ് സക്കീർ ഹുസൈൻ. കേസിൽ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്.
Discussion about this post