തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയിൽ 4 വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് കമൽ സർക്കാരിനു കത്തു നൽകിയതിനെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി. ചലച്ചിത്ര അക്കാദമിയിൽ രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കി പിൻവാതിലിലൂടെ ഇടതു പക്ഷ പ്രവർത്തകരെ സ്ഥിരപ്പെടുത്താൻ ശ്രമിച്ച സംവിധായകൻ കമലിനെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആവശ്യപ്പെട്ടു.
സർക്കാർ സ്ഥാപനങ്ങൾ ഇടതുപക്ഷക്കാർക്ക് തീറെഴുതാനുള്ളതല്ല. കമലിൻ്റെ നടപടി ഭരണഘടന വിരുദ്ധമാണ്. സാംസ്കാരിക നായകൻറെ മുഖം മൂടിയണിഞ്ഞ് ഇടതു പക്ഷ ക്ഷേമ പ്രവർത്തനമാണ് അക്കാദമിയിൽ കമൽ നടത്തുന്നതെന്നും പി സുധീർ പ്രസ്താവനയിൽ പറഞ്ഞു. ആസ്ഥാന ഇടതുപക്ഷ വിദൂഷകൻ്റെ പദവിയാണ് കമലിന് അനുയോജ്യം. സിപിഎമ്മിൻ്റെ പാർട്ടി ഓഫീസുകളിലും, കമലുൾപ്പെടെയുള്ളവരുടെ വീടുകളിലുമാണ് ഇടതുപക്ഷ സ്വഭാവം നിലനിർത്തേണ്ടത്. അല്ലാതെ പൊതു ഖജനാവിൽ നിന്ന് പണം ചെലവാക്കി പ്രവർത്തിക്കുന്ന നാടിൻ്റെ സമ്പത്തായ സർക്കാർ സ്ഥാപനങ്ങളിലല്ലന്ന് കമൽ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിൻറെ രാഷ്ട്രീയ അടിമയായ കമൽ പിണറായി വിജയന് ദാസ്യവേല ചെയ്യുകയാണ്. അയാളെ മാറ്റിയില്ലെങ്കിൽ ബിജെപി ബഹുജന പ്രക്ഷോഭം നടത്തുമെന്നും പി സുധീർ വ്യക്തമാക്കി.
Discussion about this post