തിരുവനന്തപുരം: കേരളത്തില്‍ ആദ്യഘട്ട കുത്തിവയ്പിനുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെത്തും. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നു 4,33,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്. രണ്ട് ഡോസ് കുത്തിവയ്‌പ്പാണ് എടുക്കേണ്ടത്. ആദ്യത്തേത് എടുത്ത് 28-ാം ദിവസം രണ്ടാമത്തേത്. രണ്ടാം ഡോസ് സ്വീകരിച്ചു 14ാം ദിവസമാണു പ്രതിരോധശേഷി ലഭിക്കുക.
വാക്‌സീന്‍ കുത്തിവയ്ക്കുന്നത് ഇടതു തോളില്‍. 28 ദിവസത്തെ ഇടവേളയ്ക്കു ശേഷം അടുത്ത ഡോസ് കുത്തിവയ്ക്കും. വാക്‌സീന്‍ ജില്ലാ കേന്ദ്രങ്ങളില്‍ എത്തിയ ശേഷം കുത്തിവയ്പിനു ഹാജരാകേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എപ്പോള്‍, ഏതു കേന്ദ്രത്തില്‍ എത്തണമെന്ന സന്ദേശം അയയ്ക്കും. ഇതനുസരിച്ച് എത്തണം. തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. ജനുവരി 16നാണ് കുത്തിവയ്‌പ്പ് തുടങ്ങുക.ശനിയാഴ്ചയാണ് കുത്തിവയ്പ് തുടങ്ങും.
തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സീനാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്സീനില്‍ നിന്ന് 1,100 ഡോസ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് അയയ്ക്കും. കോവിഷീല്‍ഡ്, നാലാഴ്ചയ്ക്കും ആറാഴ്ചയ്ക്കും ഇടയില്‍ രണ്ടാം ഡോസ് നല്‍കാനാണു ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കിലും ഇക്കാര്യം വൈകിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.
ചുരുക്കത്തില്‍, കോവിഷീല്‍ഡിന്റെയും കോവാക്‌സീന്റെയും രണ്ടാം ഡോസ് കൃത്യം 28ാം ദിവസം തന്നെ സ്വീകരിക്കണം. കോവിഷീല്‍ഡിനു സമാനമായ വാക്‌സീന്‍ യുകെയില്‍ 11 ആഴ്ചയ്ക്കുള്ളില്‍ രണ്ടാം ഡോസ് നല്‍കിയാല്‍ മതിയെന്നാണു നിര്‍ദ്ദേശിച്ചത്. അതിനിടെ അടിയന്തിര ഉപയോഗത്തിനായി അനുമതി നല്‍കിയ രണ്ട് വാക്സിനുകളില്‍ നിന്ന് ഏത് വാക്സിന്‍ എടുക്കണമെന്ന് തത്കാലം സ്വീകര്‍ത്താവിന് സ്വീകരിക്കാനാകില്ലെന്ന് സൂചന നല്‍കി കേന്ദ്രം രംഗത്ത് എത്തി.
‘ഏത് വാക്സിൻ നൽകണമെന്ന് കേന്ദ്രം തീരുമാനിക്കും‘; വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾക്ക് അടുത്ത തിരിച്ചടി
ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നില്‍ കൂടുതല്‍ വാക്സിനുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഒരു രാജ്യത്തും ഏത് വാക്സിനുകള്‍ തിരഞ്ഞെടുക്കണമെന്ന് സ്വീകര്‍ത്താവിന് തീരുമാനിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.അടിയന്തര ഉപയോഗത്തിനായി ഓക്സ്ഫഡ് സര്‍വ്വകലാശാലയുടെ കോവിഷീല്‍ഡ് ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയത്.
Discussion about this post