വ്യോമസേനയുടെ വിമാനവ്യൂഹത്തിന് കരുത്തേകാന്‍ തദ്ദേശീയമായി വികസിപ്പിച്ച എല്‍സിഎ തേജസ് യുദ്ധജെറ്റുകള്‍ സംഭരിക്കാന്‍ 48000 കോടിരൂപയുടെ കരാര്‍ അംഗീകരിച്ചെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധനിര്‍മ്മാണ രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ ഈ കരാര്‍ ഒരു വലിയ ഗതിമാറ്റംകുറിക്കുമെന്നും രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
സര്‍വ്വീസിനും അറ്റകുറ്റപ്പണിയ്ക്കുമുള്ള വ്യോമസേനയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് 1202 കോടി രൂപ ചെലവഴിക്കുക. ഇത് വ്യോമസേനയ്ക്ക് അവരുടെ വിമാനവ്യൂഹം കൂടുതല്‍ ഫലപ്രദമായി നിലനിര്‍ത്താന്‍ സഹായിക്കും. യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണക്കരാര്‍ ഏറ്റെടുക്കുന്നതോടെ തദ്ദേശീയമായി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ച് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആത്മനിര്‍ഭര്‍ ഭാരതത്തിന് പുതിയ കുതിപ്പ് നല്‍കും. പ്രതിരോധനിര്മ്മാണത്തിലെ തദ്ദേശവല്‍ക്കരണവും വികസിക്കുമെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ക്യാബിനറ്റ് സുരക്ഷാസമിതി (സിസിഎസ്) യോഗമാണ് തദ്ദേശീയമായി വികസിപ്പിക്കുന്ന യുദ്ധവിമാനങ്ങള്‍ വാങ്ങാനായി 48000 കോടി രൂപയുടെ കരാറിന് അനുമതി നൽകിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തദ്ദേശീയ പ്രതിരോധക്കരാറാണിത്.
ഭാരം കുറഞ്ഞ യുദ്ധ വിമാനങ്ങളുടെ(എല്‍സിഎ) വിഭാഗത്തില്‍പ്പെട്ട 73 തേജസ് എംകെ-1എ യുദ്ധവിമാനങ്ങള്‍, 10 തേജസ് എംകെ-1 വിഭാഗത്തില്‍പ്പെട്ട പരിശീലനവിമാനങ്ങള്‍ എന്നിവയ്ക്ക് മാത്രം 45,696 കോടി ചെലവാകും. ഇതോടൊപ്പം 1202 കോടി രൂപയ്ക്ക് അടിസ്ഥാനസൗകര്യങ്ങളുടെ ഡിസൈനും വികസനത്തിനും കരാറായി.
Discussion about this post