ഡല്‍ഹി: കര്‍ഷക സമരം ഒത്തുതീര്പ്പാകരുതെന്ന ചിന്തയുള്ള ചില അദൃശ്യ ശക്തികളാണ് കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് തടസ്സമായി നില്‍ക്കുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങള്‍ സംബന്ധിച്ച കര്‍ഷകര്‍ വിലയിരുത്തല്‍ നടത്താത്തതും ചര്‍ച്ചകള്‍ക്ക് ഫലം കാണാതെ പോകുന്നതിന് കാരണമാകുന്നുണ്ടെന്ന് അദേഹം പറഞ്ഞു.
‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് മാത്രമാണ് കര്‍ഷക സംഘടനകള്‍ സംസാരിക്കുന്നത്. കാര്‍ഷിക നിയമങ്ങളുടെ നേട്ടങ്ങള്‍ സംബന്ധിച്ച് അവര്‍ വിലയിരുത്തല്‍ നടത്തുന്നില്ല. അതിനാലാണ് ഇതുവരെ നടന്ന ചര്‍ച്ചകള്‍ ഫലമുണ്ടാകാതിരുന്നത്’ കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയത്. കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ കാര്‍ഷിക മേഖലയില്‍ നിരവധി മാറ്റങ്ങള്‍ വരുത്താനാണ് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയത്.
‘കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കേന്ദ്രം ശ്രമിച്ചു. അത് സംബന്ധിച്ച് വിശകലനം ചെയ്തു. മാത്രമല്ല കര്‍ഷകരുടെ മുന്നില്‍ നിര്‍ദേശങ്ങള്‍ വയ്ക്കുകയും ചെയ്തു. കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം അവര്‍ നിരസിക്കാന്‍ പാടില്ലായിരുന്നു. അവര്‍ ഈ നിര്‍ദേശം അംഗീകരിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് മുന്നോട്ട് പോകാമായിരുന്നു’ നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി.
കര്‍ഷകരുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയപ്പോള്‍ സര്‍ക്കാര്‍ അവരുടെ മുന്നില്‍ നിരവധി നിര്‍ദേശങ്ങള്‍ വച്ചിരുന്നു. അവര്‍ക്ക് എന്തെങ്കിലും നിര്‍ദേശമുണ്ടായിരുന്നെങ്കില്‍ അത് സര്‍ക്കാരിന് മുന്നില്‍ വയ്ക്കാനും അവസരമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിന് കര്‍ഷകരില്‍ നിന്ന് ഒരു നിര്‍ദേശവും ലഭിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post