തൃശൂർ: കർഷക സമരത്തിന്റെ മറവിൽ നടന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതികരണവുമായി ബിജെപി. കർഷക സമരം കലാപ സമരമാക്കിയത് കോൺഗ്രസ്-സി.പി.എം സഖ്യമാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. ഇത് ജനാധിപത്യ കർഷക സമരമല്ല, അരാജകത്വ സമരമാണെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ദിനം രാജ്യദ്രോഹികൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുകയാണ് കർഷകസമരത്തിന്റെ പേരിൽ കോൺഗ്രസും സി.പി.എമ്മും ചെയ്തത്. റിപ്പബ്ലിക് ദിനം കരിദിനമാക്കാൻ ശ്രമിച്ച രാജ്യദ്രോഹികളുടെ കൈയിലെ കളിപ്പാവയായി സി.പി.എം- കോൺഗ്രസ് സഖ്യം മാറി. റിപ്പബ്ലിക് ദിന പരേഡ് അലങ്കോലമാക്കി ആസൂത്രിതമായ കലാപം ഉണ്ടാക്കാനായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി നിയമം സ്റ്റേ ചെയ്തിട്ടും ട്രാക്ടർ റാലി നടത്തി കലാപം ഉണ്ടാക്കി. നേരത്തെ നിശ്ചയിച്ചിരുന്ന സമയവും റൂട്ടും മാറ്റി സംയമനം പാലിച്ച പോലീസിനെതിരേ അക്രമം നടത്തിയത് ആസൂത്രിതമാണ്. കർഷക സമരം രാജ്യദ്രോഹികളുടെ നിയന്ത്രണത്തിലാണന്ന ബി ജെ പിയുടെ അഭിപ്രായം ശരി വെക്കുന്നതാണ് ഇന്ന് ഡൽഹിയിൽ അരങ്ങേറിയ കലാപമെന്നും ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
Discussion about this post