ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഷക പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് രണ്ട് കര്‍ഷക സംഘടനകള്‍ നിലപാടെടുത്തു. രാഷ്ട്രീയ കിസാന്‍ മസ്‌ദൂര്‍ സംഘതന്‍, ഭാരതീയ കിസാന്‍ യൂണിയന്‍ എന്നീ സംഘടനകളാണ് പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തെ ഈ സംഘടനകള്‍ അപലപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് അമിത്ഷായുടെ രാജി ആവശ്യപ്പെട്ടത്. റിപ്പബ്ലിക് ദിന സംഘര്‍ഷത്തിലൂടെ കര്‍ഷക സമരത്തെ അപകീര്‍ത്തിപ്പെടുത്താനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യ തലസ്ഥാനത്ത് ക്രമസമാധാന പാലനം നടത്തുന്നതില്‍ പരാജയപ്പെട്ടതിന് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്‌ക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷം സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തില്‍ ഇരുന്നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി പൊലീസിന്റേതാണ് നടപടി. അക്രമം അഴിച്ചുവിടല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ മര്‍ദിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ്.
ഇതുവരെ 22 എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. എഫ്‌ഐആറില്‍ യോഗേന്ദ്ര യാദവ് അടക്കമുള്ള ഒന്‍പത് കര്‍ഷക നേതാക്കളുടെ പേരുണ്ട്. കുറ്റക്കാരായ കര്‍ഷകരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളും വീഡിയോകളും പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post