ആലപ്പുഴ: നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിക്കുക.
ആലപ്പുഴ നഗരത്തിലെ ദീർഘകാലമായുള്ള യാത്രാ ദുരിതത്തിന് ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതോടെ പരിഹാരമാകും. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ ബൈപ്പാസ് എന്ന സവിശേഷതയും ആലപ്പുഴ ബൈപ്പാസിന് ഉണ്ട്. 1969ൽ ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വെക്കപ്പെട്ടുവെങ്കിലും ഇപ്പോഴാണ് ഉദ്ഘാടനം നടക്കുന്നത്.
1990ൽ പണി ആരംഭിച്ചുവെങ്കിലും പല കാരണങ്ങളാൽ പദ്ധതി ഇഴയുകയായിരുന്നു. തുടർന്ന് 2015ൽ എൻഡിഎ സർക്കാരിന്റെ കാലത്ത് 344 കോടി രൂപ ചെലവിൽ പുതിയ എസ്റ്റിമേറ്റ് വന്നതോടെയാണ് പദ്ധതിക്ക് ജീവൻ വെച്ചത്. പിന്നീട് ദ്രുതഗതിയിൽ പണി പൂർത്തിയാകുകയായിരുന്നു. 6.8 കിലോമീറ്ററാണ് ബൈപ്പാസിന്‍റെ ദൂരം. ഇതിൽ 3.2 കിലോമീറ്റർ ബീച്ചിന് മുകളിലൂടെയാണ്.
Discussion about this post