ഡൽഹി: പാർലമെന്റ് കാന്റീനിലെ സബ്സിഡി കേന്ദ്ര സർക്കാർ നീക്കം ചെയ്തു. ഇതോടെ എം പിമാർ ഇനി സാധാരണ നിരക്കിൽ ഭക്ഷണം കഴിക്കേണ്ടി വരും. പ്രതിപക്ഷ എം പിമാരുടെ കടുത്ത എതിർപ്പ് മറികടന്നാണ് കേന്ദ്ര സർക്കാർ തീരുമാനം നടപ്പിലാക്കിയത്.
റൊട്ടിക്ക് മൂന്ന് രൂപ, വെജിറ്റേറിയൻ ഊണിന് 100 രൂപ, നോൺ– വെജ് ബുഫെ ഊണിന് 700 രൂപ, മട്ടൺ ബിരിയാണിക്ക് 150 രൂപ എന്നിങ്ങനെയാകും പുതിയ നിരക്കുകൾ. 65 രൂപയ്ക്ക് ഹൈദരാബാദി ബിരിയാണി കിട്ടിയിരുന്ന കാലം ഇതോടെ അവസാനിക്കും.
പാർലമെന്റ് കാന്റീനിലെ സബ്സിഡി നീക്കം ചെയ്യാനുള്ള നടപടികൾ 2016 മുതൽ കേന്ദ്ര സർക്കാർ ആരംഭിച്ചിരുന്നു. കാന്റീൻ നടത്തിപ്പ് ചുമതല നോർത്തേൺ റെയിൽവേസിൽ നിന്നും ഐടിഡിസിക്ക് കൈമാറുമെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു.








