ഡൽഹി: ഇന്നത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ആൾ ഇതാണ്. നമ്മൾ വേമ്പനാട്ട് കായലിലൂടെ നടത്തുന്ന സവാരിക്കിടെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും പെറുക്കിയെടുത്ത് കായലിനെ അകാല മരണത്തിൽ നിന്നും രക്ഷിക്കുന്ന വികലാംഗനായ രാജപ്പൻ ചേട്ടൻ. ഇന്ത്യക്കാർ ഇന്ന് ഏറ്റവും കൂടുതൽ തേടിയ ആളും ഇതുതന്നെ.
കുപ്പി വിറ്റ് കിട്ടുന്ന വരുമാനത്തിലാണ് ജന്മനാ രണ്ട് കാലുകൾക്കും സ്വാധീനമില്ലാത്ത കോട്ടയം കുമരകം സ്വദേശി രാജപ്പൻ ജീവിക്കുന്നത്. രാവിലെ ആറ് മണിയാകുമ്പോൾ രാജപ്പൻ വള്ളവുമായി കായലിൽ ഇറങ്ങും. കായലിനെ കൊന്നുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വള്ളത്തിൽ കയറ്റി വിൽക്കും. രാത്രിയാകും മടങ്ങിയെത്താൻ. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ മാത്രം കിട്ടണമെന്നാണ് അദ്ദേഹം പറയുന്നത്.
പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജപ്പന്റെ താമസം. ആറ് വർഷമായി രാജപ്പൻ ഈ തൊഴിൽ ചെയ്യാൻ തുടങ്ങിയിട്ട്. വീട്ടിൽ വൈദ്യുതിയുമില്ല. മെഴുകുതിരി കത്തിച്ചാണ് രാത്രി തള്ളി നീക്കുന്നത്.
തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജപ്പന്റെ സേവനത്തെ അഭിനന്ദിച്ചത്. രാജപ്പൻ ചെയ്യുന്നത് മഹത്തായ ജോലിയാണെന്നായിരുന്നു പ്രധാനമന്ത്രി മൻ കി ബാതിൽ പറഞ്ഞത്.
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാതിൽ തന്റെ പേര് പരാമർശിച്ചതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് രാജപ്പൻ പറയുന്നു. തന്റെ സേവനം എടുത്തു പറഞ്ഞതിൽ നരേന്ദ്ര മോദിയ്ക്ക് നന്ദിയുണ്ടെന്നും രാജപ്പൻ പറഞ്ഞു.
Discussion about this post