തിരുവനന്തപുരം: സംസ്ഥാനത്തെ യുവാക്കളെ വെല്ലുവിളിച്ച് പിണറായി സർക്കാർ. പി എസ് സിയെ നോക്കുകുത്തിയാക്കി ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ അണിയറയിൽ നീക്കം ശക്തം. ഇതുമായി ബന്ധപ്പെട്ട് ഇന്നോ അടുത്തയാഴ്ചയോ മന്ത്രിസഭാ തീരുമാനം ഉണ്ടാകാനാണ് സാധ്യത.
ഇടത് പക്ഷത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കുട പിടിക്കുന്ന പാർട്ടിക്കാർക്കുള്ള ഉപകാരസ്മരണയാണ് സ്ഥിരപ്പെടുത്തൽ തീരുമാനമെന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം. സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് വകുപ്പുകളിൽ നിന്നെത്തുന്ന ഫയലുകളെല്ലാം മന്ത്രിസഭയിൽ വയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
വകുപ്പ് സെക്രട്ടറിമാർക്കൊക്കെ ഇക്കാര്യത്തിൽ ശക്തമായ എതിർപ്പുണ്ട് എന്നാണ് സൂചന. സുപ്രീം കോടതി വിധിയെയും പി എസ് സി പരീക്ഷയെഴുതി ജോലി കാത്തിരിക്കുന്ന യുവാക്കളുടെ ആത്മാഭിമാനത്തെയും വെല്ലുവിളിക്കുന്ന നടപടിയാണ് പിണറായി സർക്കാരിന്റേത്. മുഖ്യമന്ത്രിക്കു കീഴിലെ സിഡിറ്റിൽ 114 പേരെ സ്ഥിരപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൽ ഐടി സെക്രട്ടറി വിയോജനക്കുറിപ്പെഴുതിയത് ശ്രദ്ധേയമായിരുന്നു. അതു കണക്കിലെടുക്കാതെ, വിഷയം മന്ത്രിസഭയിൽ വയ്ക്കാൻ മുഖ്യമന്ത്രി നേരിട്ട് നിർദ്ദേശം നൽകുകയായിരുന്നു.
പല വകുപ്പുകളിലും പുതിയ തസ്തികകൾ സൃഷ്ടിച്ചാണ് പരസ്യമായ ഈ യുവജന വഞ്ചനക്ക് പിണറായി സർക്കാർ ഒരുങ്ങുന്നത്. സിഡിറ്റ്, തദ്ദേശ സ്ഥാപനങ്ങൾ, വ്യവസായ വകുപ്പിനു കീഴിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ, സാംസ്കാരിക വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ, ഹോർട്ടി കോർപ് തുടങ്ങിയ ഇടങ്ങളിൽ സ്ഥിരപ്പെടുത്തലുകൾക്ക് കളമൊരുങ്ങുകയാണ്. കെൽട്രോണിലും കിലയിലും സ്ഥിരപ്പെടുത്തലിനു കഴിഞ്ഞ മാസത്തെ മന്ത്രിസഭാ യോഗങ്ങൾ അംഗീകാരം നൽകിയിരുന്നു.
Discussion about this post