ലഖ്നൗ: മുൻ അലിഗഢ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥി ഷർജീൽ ഉസ്മാനിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. ഹസ്രത്ഗഞ്ച് പൊലീസാണ് ഷർജീലിനെതിരെ കേസെടുത്തത്. ജനുവരി 30ന് എൽഗാർ പരിഷത്ത് യോഗത്തിൽ ഷർജീൽ നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്.
രാജ്യദ്രോഹം, സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഷർജീലിനെതിരെ ചുമത്തിയിരിക്കുന്നത്. അനുരാഗ് സിംഗ് എന്നയാളുടെ പരാതിയിലാണ് നടപടി. സമാനമായ കുറ്റങ്ങളുടെ പേരിൽ മഹാരാഷ്ട്ര പൊലീസും ഷർജീലിനെതിരെ കേസെടുത്തിട്ടുണ്ട്.
ഷർജീൽ ഉസ്മാനി രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയ വേദിയിൽ എഴുത്തുകാരി അരുന്ധതി റോയിയും ഉണ്ടായിരുന്നു. അതേസമയം ഷർജീൽ എവിടെയാണെങ്കിലും പിടികൂടുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ ദേശ്മുഖ് ബിജെപി നേതാക്കൾക്ക് ഉറപ്പ് നൽകി.
ഷർജീലും സംഘവും സംഘടിപ്പിച്ച പരിപാടിയെ തുടർന്ന് അടുത്ത ദിവസം ഭീമ കൊറഗാവിൽ കലാപമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ഇടത് തീവ്രവാദികൾ അറസ്റ്റിലായിരുന്നു.
Discussion about this post