കുമരകം ∙ രാജപ്പൻ ഇപ്പോൾ മൂന്നു വള്ളങ്ങളുടെ ഉടമ. വേമ്പനാട്ടു കായലിൽ നിന്നു പ്ലാസ്റ്റിക് കുപ്പികൾ പെറുക്കാൻ വലിയ വള്ളം വേണമെന്നായിരുന്നു മഞ്ചാടിക്കരി നടുവിലേത്ത് രാജപ്പന്റെ മോഹം. ആദ്യം വാടകയ്ക്കെടുത്ത വള്ളത്തിലായിരുന്നു കായലിൽ പോയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജപ്പനെ അഭിനന്ദിച്ചതോടെ രാജപ്പന് വിവിധ സ്ഥലങ്ങളിൽ നിന്ന് സഹായം എത്തിത്തുടങ്ങി. മഞ്ചാടിക്കരി മേഖലയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തി വന്ന സംഘടനയാണ് ആദ്യം വള്ളം വാങ്ങിക്കൊടുത്തത്.
അതോടെ കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ എൻജിൻ ഘടിപ്പിച്ച വള്ളം നൽകി.ബിജെപി സംസ്ഥാന സമിതിയംഗം പി.ആർ. ശിവശങ്കർ മുഖേന പ്രവാസി വ്യവസായി ശ്രീകുമാർ എൻജിൻ ഘടിപ്പിച്ച വള്ളം സമ്മാനിച്ചു. അതോടെ മൂന്നു വള്ളം സ്വന്തമായി. തൊട്ടുപിന്നാലെയാണ് വ്യവസായി ബോബി ചെമ്മണൂർ വള്ളം വാങ്ങാൻ സഹായ വാഗ്ദാനവുമായി എത്തിയത്.
വള്ളങ്ങൾ മൂന്നെണ്ണം ഉണ്ടെന്ന് അറിഞ്ഞതോടെ ബോബി വീടിനുള്ള ധനസഹായം നൽകി.മൂന്നു വള്ളവും സഹോദരി വിലാസിനിയുടെ വീടിനു മുന്നിലെ കടവിലുണ്ട്. എൻജിൻ വള്ളം ഉപയോഗിക്കാൻ രാജപ്പൻ പഠിക്കുന്നതേയുള്ളൂ. അതു വരെ പഴയ വള്ളം തന്നെ ഉപയോഗിക്കാനാണു തീരുമാനം.








