തിരുവനന്തപുരം: ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തെ തുടർന്ന് നവോത്ഥാന സമിതിയിൽ പൊട്ടിത്തെറി. നിലപാടിൽ ഉറച്ച് നിൽക്കാനുള്ള ആർജവം എൽഡിഎഫ് കാണിക്കണമെന്ന് നവോത്ഥാന സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശന വിധിയെ അനുകൂലിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറയാന്‍ ആര്‍ജവം കാണിക്കണമെന്ന് ശ്രീകുമാർ പറഞ്ഞു.
ശബരിമലയില്‍ കോടതി വിധി വന്ന ശേഷം ചര്‍ച്ചയാകാമെന്ന നിലപാട് പ്രീണിപ്പിക്കല്‍ നയമാണെന്നും അതിലൂടെ നവോത്ഥാന സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തില്‍ എല്ലാ വിഭാഗങ്ങളുമായി പാര്‍ട്ടി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലും കേരളത്തിലും ദൈവത്തെ തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദം പകരം വെക്കാനാകില്ലെന്ന് സി.പി.എം കേന്ദ്ര കമ്മറ്റിയംഗമായ എം വി ഗോവിന്ദൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാക്കാൻ കോൺഗ്രസും ബിജെപിയും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നയരേഖ പുറത്തിറക്കിയിരുന്നു. അധികാരത്തിൽ വന്നാൽ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടു വരുമെന്നും ദേവസ്വം ബോർഡുകൾ പിരിച്ചു വിടുമെന്നും ബിജെപി സംസ്ഥാന വക്താവ് കെ സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു.
Discussion about this post