ഡൽഹി: ആറ് മില്ല്യൺ പേർക്ക് കൊവിഡ് വാക്സിൻ നൽകുന്ന ആദ്യ രാജ്യമായി ഇന്ത്യ. രോഗപ്രതിരോധ ചരിത്രത്തിലെ നിർണ്ണായക നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. വികസിത രാജ്യങ്ങളായ അമേരിക്കയെയും ബ്രിട്ടണെയും പിന്നിലാക്കിയാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്.
കൊവിഡ് ബാധ രൂക്ഷമായ അമേരിക്കയിൽ 26 ദിവസം കൊണ്ടാണ് ആറ് മില്ല്യൺ പേർക്ക് കൊവിഡ് വാക്സിൻ നൽകിയത്. ഇത്രയും പേർക്ക് വാക്സിൻ നൽകാൻ ബ്രിട്ടൺ 46 ദിവസമെടുത്തു. വാക്സിൻ വിതരണത്തിൽ ചൈനയെയും ഇന്ത്യ കടത്തിവെട്ടി.
നേരത്തെ പന്ത്രണ്ട് ദിവസത്തിനുള്ളിൽ ഇരുപത്തിമൂന്ന് ലക്ഷം പേർക്ക് കൊവിഡ് വാക്സിൻ നൽകി ഇന്ത്യ ലോകരാജ്യങ്ങളെ അമ്പരപ്പിച്ചിരുന്നു. കൊവിഡിനു മുന്നിൽ ഇന്ത്യ കീഴടങ്ങുമെന്ന് കരുതിയവർക്കുള്ള മറുപടിയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
കൊവിഡ് ബാധ ഏറ്റവും രൂക്ഷമാകുന്ന രാജ്യമാകും ഇന്ത്യയെന്നും രോഗബാധ ഇന്ത്യയെ ശിഥിലമാക്കുമെന്നും പലരും കരുതിയിരുന്നു. എൺപത് കോടി ഇന്ത്യക്കാർ രോഗബാധിതരാകുമെന്നും ഇരുപത് ലക്ഷത്തിലധികം മരണങ്ങൾ രാജ്യത്തുണ്ടാകുമെന്നും പലരും പ്രവചിച്ചിരുന്നു. എന്നാൽ അതൊന്നും സംഭവിച്ചില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post