കർഷക സമരത്തിലെ ഉജ്ജ്വല പോരാട്ടത്തിന് ശേഷം ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ബിന്ദു അമ്മിണി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി. ഫേസ്‌ബുക്ക് പേജിലാണ് അവരുടെ കത്ത്. എറണാകുളം പോലീസ് കമ്മീഷ്ണര്‍ ഓഫീസിനു മുന്നില്‍ വെച്ച് തന്നെ ആക്രമിച്ച ‘സംഘപരിവാര്‍’ നേതാക്കളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ബിന്ദു അമ്മിണി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തില്‍ പറയുന്നു. ആക്രമണത്തില്‍ പങ്കുള്ള സംഘപരിവാര്‍ നേതാക്കളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും പോലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നും ബിന്ദു അമ്മിണി കത്തില്‍ പറയുന്നു.
ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ. ‘ഞാന്‍ ദളിത് വിഭാഗത്തില്‍പ്പെട്ട അക്ഷരഭ്യാസമില്ലാത്ത മാതാപിതാക്കള്‍ക്കു ജനിച്ച ഒരാളാണ്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന എന്നെ 2019 ഭരണഘടനാ ദിനത്തില്‍ ഗൂഡാലോചന നടത്തി ആസൂത്രിതമായി സംഘടിതമായി വന്നു എറണാകുളം പോലീസ് കമ്മിഷണര്‍ ഓഫീസിന് മുന്‍പില്‍ വെച്ച് കെമിക്കല്‍ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച പ്രതികള്‍ ആണ് ഫോട്ടോയിലുള്ളത്. അതില്‍ കൃത്യം നടത്തിയ പ്രതിയെ മാത്രം അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ പ്രതി ചേര്‍ക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.’
അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് വരെ എന്റെ മൊഴി എടുക്കാന്‍ പോലും തയ്യാറായിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് തുടങ്ങി യാതൊന്നും ഇപ്പോഴും ലഭ്യമായിട്ടില്ലെന്നാണ് പോലീസ് തന്നെ അറിയിച്ചത്. എന്റെ കണ്ണിന്റെ കാഴ്ച അടക്കം ഭാഗികമായി നഷ്ടപ്പെട്ടിട്ടും, ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്ത് വെച്ച് ദളിത് സ്ത്രീ ആയ ഞാന്‍ ആസിഡ് സ്വഭാവത്തിലുള്ള ദ്രാവകം ഉപയോഗിച്ച് ആക്രമിക്കപ്പെട്ടിട്ടും, യാതൊരു വിധ അന്വേഷണവും നടത്താത്ത പോലീസില്‍ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.’
‘അന്വേഷണ ഉദ്യോഗസ്ഥര്‍ എന്റെ ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും തയ്യാറല്ല. ജില്ലാ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു ശേഷം പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം തള്ളിയിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറല്ല. ഇന്ന് ഞാന്‍ എറണാകുളം പോലീസ് കമ്മിഷണറെ കേസുമായി ബന്ധപ്പെട്ടു ഫോണ്‍ വിളിച്ചെങ്കിലും ഞാന്‍ ആരാണെന്ന് മനസ്സിലായ ഉടന്‍ ഫോണ്‍ കട്ടു ചെയ്യുകയുണ്ടായി. പിന്നീട് വിളിച്ചിട്ട് കോള്‍ എടുക്കാന്‍ തയ്യാറായിട്ടില്ല.’
‘പ്രോസീക്യൂഷന്‍ കേസ് ശരിയായി നടത്താത്ത സാഹചര്യത്തില്‍ എനിക്ക് കേസില്‍ അഭിഭാഷകനായ ജയകൃഷ്ണന്‍ യു എന്ന ഹൈകോര്‍ട്ട് അഭിഭാഷകനെ ആശ്രയിക്കേണ്ടി വന്നു. കോടതിയില്‍ നിന്നും എനിക്ക് സമന്‍സ് അയച്ചിരുന്നു എന്നാണ് ഓര്‍ഡറിലുള്ളത്. എന്നാല്‍ എനിക്ക് യാതൊരു വിധ അറിയിപ്പും കോടതിയില്‍ നിന്നും ലഭിച്ചിട്ടില്ല. പ്രതികളുടെ ഏജന്‍സി വര്‍ക്കിലൂടെ ജീവനക്കാരെ സ്വാധീനിച്ചിരിക്കാം എന്ന് ഞാന്‍ കരുതുന്നു.
സംഭവം നടന്ന സമയത്തു അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ഈ പ്രതികള്‍ തലേ ദിവസം ഹൈകോടതി പരിസരത്ത് വെച്ച് ഗൂഡാലോചന നടത്തുന്നത് കണ്ടിരുന്നു എന്ന് എന്നോട് പറഞ്ഞിരുന്നു. (അദ്ദേഹം ഇപ്പോള്‍ അത് ഓര്‍മ്മിക്കുന്നുണ്ടോ എന്ന് അറിയില്ല ) പോലീസ് പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട എനിക്ക് നേരെ ഉണ്ടായ ക്രൂരമായ സംഘപരിവാര്‍ ആക്രമണത്തില്‍ കേരള പോലീസ് പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നത് അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.’
Discussion about this post