ഡൽഹി: അനുയോജ്യമായ സമയം വരുമ്പോൾ ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീർ പുനരേകീകരണ ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ചക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബിൽ അവതരിപ്പിക്കുകയെന്നാൽ ജമ്മു കശ്മീരിന് ഒരിക്കലും സംസ്ഥാന പദവി കിട്ടില്ലെന്നാണ് അർത്ഥമെന്നാണ് പലരുടെയും ധാരണ. എന്നാൽ വാസ്തവം അങ്ങനെയല്ല. അത്തരം ആശങ്കകൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എന്നെന്നേക്കുമായി റദ്ദാക്കാൻ കേന്ദ്ര സർക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ല. യോജിച്ച സമയമാകുമ്പോൾ ഉചിതമായ നടപടിയുണ്ടാകുമെന്നും അമിത് ഷാ വ്യക്തമാക്കി.
2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ പിൻവലിച്ചത്. തുടർന്ന് ജമ്മു കശ്മീരിനെ രണ്ട് പ്രദേശങ്ങളായി വിഭജിച്ച് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചിരുന്നു.
Discussion about this post