ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് കലാപം നടത്താൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നതായി വെളിപ്പെടുത്തൽ. ഇതിനായി ഖലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ സ്ഥാപകൻ എം ഒ ധലിവാൾ മലായാളി ആക്ടിവിസ്റ്റായ നികിത ജേക്കബുമായും ദിശ രവിയുമായും ബന്ധപ്പെട്ടു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ട്വിറ്ററിൽ പ്രതിഷേധ കൊടുങ്കാറ്റ് തീർക്കാൻ ഇവർക്ക് ധലിവാൾ നിർദ്ദേശം നൽകിയതായി ദേശീയ മാധ്യമം വെളിപ്പെടുത്തുന്നു.
ടൂൾകിറ്റ് ഗൂഢാലോചനക്ക് പിന്നിലെ അന്വേഷണം പുരോഗമിക്കവെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. റിപ്പബ്ലിക് ദിനത്തിന് മുൻപ് ധലിവാളും ദിശയും നികിതയും സൂം മീറ്റിംഗിൽ പങ്കെടുത്തു. ധലിവാളിന്റെ അനുയായിയും കനേഡിയൻ പൗരനുമായ പുനീത് ആയിരുന്നു ഇത് സംഘടിപ്പിച്ചത്. ഇന്ത്യയിൽ കർഷക സമരത്തിന്റെ മറവിൽ കലാപമുണ്ടാക്കുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം. ഒരു കർഷകന്റെ മരണത്തെക്കുറിച്ചും യോഗത്തിൽ അവർ ചർച്ച ചെയ്തു.
നികിതയുടെ വീട്ടിൽ പരിശോധന നടത്തിയ ഡൽഹി പൊലീസ് അവരുടെ മൊബൈൽ ഫോണടക്കമുള്ള ഉപകരണങ്ങൾ പരിശോധിച്ചു. ഇവയിൽ നിന്നും നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
ഗ്രേറ്റയുടെ ടൂൾ കിറ്റ് രൂപകൽപ്പന ചെയ്തതിൽ നിർണ്ണായക പങ്ക് വഹിച്ചത് ദിശ രവിയായിരുന്നു. തികഞ്ഞ ഇന്ത്യാ വിരുദ്ധതയായിരുന്നു ടൂൾ കിറ്റിന്റെ ഉള്ളടക്കം. ടൂൾ കിറ്റ് തയ്യാറാക്കുന്നതിന് വേണ്ടി അവർ വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ചു. ഓരോ ഘട്ടത്തിലും കൃത്യമായ ഗൂഢാലോചന നടന്നുവെന്നും ഡൽഹി പൊലീസ് വ്യക്തമാക്കുന്നു.
ഇന്ത്യക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ പിന്തുണയുള്ള ഖാലിസ്ഥാനി ഗ്രൂപ്പുകളുടെ നിർദ്ദേശം നികിതയും ദിശയും അക്ഷരം പ്രതി നടപ്പിലാക്കി. ടൂൾ കിറ്റിന്റെ ഉള്ളടക്കം പുറത്താകുന്നത് പ്രതികൂലമാകുമെന്ന് മനസ്സിലാക്കിയ ദിശ ഗ്രേറ്റയെക്കൊണ്ട് അത് പിൻവലിപ്പിച്ചു. പിന്നീട് ഇവർ പുതിയ ഉള്ളടക്കം നിർമ്മിച്ച് പ്രചരിപ്പിച്ചു.
വിഷയത്തിൽ ഡൽഹി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത് ഗൂഢാലോചനക്കാരെ അസ്വസ്ഥരാക്കുകയാണ്. അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നികിത ജേക്കബ്.
Discussion about this post