ഇടുക്കി: ചിത്തിരപുരം വണ്ടിത്തറയില്‍ രാജേഷിന്റെ മകള്‍ രേഷ്മ(17)കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് തിരയുന്നത് പിതാവിന്റെ അര്‍ദ്ധ സഹോദരന്‍ അരുണിനെയെന്ന് സൂചന. രാജേഷിന്റെ പിതാവ് അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകനാണ് അരുണ്‍. ഇയാള്‍ രാജേഷുമായി സൗഹൃദത്തിലായിരുന്നു. കോവിഡുകാലത്ത് മാസങ്ങളോളം അരുണ്‍ രാജേഷിന്റെ വീട്ടിലാണ് തങ്ങിയിരുന്നത്. നിലിവല്‍ രാജകുമാരിക്കടുത്ത് ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്.
വീട്ടില്‍ നിന്നും 4 കിലോമീറ്ററോളം അകലെയുള്ള ബസ്സ് സ്റ്റോപ്പില്‍ നിന്നാണ് സ്ഥിരമായി രേഷ്മ ബൈസണ്‍വാലിയിലെ സ്‌കൂളിലേയ്ക്ക് പോയിരുന്നത്. പോകുമ്പോഴും തിരിച്ചെത്തുമ്പോഴും മിക്കവാറും രേഷ്മയ്ക്കൊപ്പം അരുണും ഉണ്ടാവാറുണ്ടെന്നാണ് നാട്ടുകാരില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം.എന്തിനാണ് ഇയാൾ രേഷ്മയെ അരുണ്‍ വകവരുത്തിയത് എന്നതില്‍ ഇനിയും ആര്‍ക്കും വ്യക്തതയില്ല. ഇയാള്‍ ഒളിവിലാണ്.
കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിലെ ദുരൂഹത മാറൂ.ബസ്സ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയും വീട്ടിലേയ്ക്ക് ഇവര്‍ ഒന്നിച്ചാണ് എത്തിയിരുന്നതെന്നും വീട്ടുകാരും സമ്മതിക്കുന്നുണ്ട്. പതിവുപോലെ ഇന്നലെയും അരുണ്‍ രേഷ്മയെ കാത്തുനിന്നിരുന്നെന്നും ഇവര്‍ ഒരുമിച്ച് ബസ്റ്റോപ്പില്‍ നിന്നും വീട്ടിലേയ്ക്ക് യാത്ര തിരിച്ചു എന്നുമാണ് ഇതുവരെ ലഭിച്ച തെളിവുകളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. ഇരുവരും ഒരുമിച്ച് നടന്നുവരുന്നതിന്റെ സി സി ടിവി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
രേഷ്മയുടെ അമ്മ ജെസി വീടിനടുത്തുള്ള കുക്കുമീര്‍ റിസോര്‍ട്ടിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. സ്‌കൂള്‍ വീട്ട് വീട്ടിലേയ്ക്ക് വരുന്ന വഴിയില്‍ രേഷ്മ റിസോര്‍ട്ടിലെത്തുകയും മാതാവുമൊത്ത് പിന്നീട് വീട്ടിലേയ്ക്ക് പുറപ്പെടുകയുമായിരുന്നു പതിവ്. ഇന്നലെയും ജെസി മകളെകാത്തുനിന്നിരുന്നു. 4.30-തോടെ എത്തുന്ന മകളെ 6 മണിയായിട്ടും കാണാഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ വല്ലാത്ത വിഷമത്തിലായി. തുടര്‍ന്ന് മാതാപിതാക്കള്‍ വിവരം വെള്ളത്തൂവല്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
രേഷ്മയും അരുണും സ്ഥിരമായി സഞ്ചരിച്ചിരുന്ന പാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടിലെ സി സി ടിവി ദൃശ്യം പരിശോധിച്ചതില്‍ ഇന്നലെ വൈകിട്ടും അരുണ്‍ രേഷ്മയ്ക്കൊപ്പമുണ്ടായിരുന്നെന്ന് വ്യക്തമായി. പൊലീസ് ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ പ്രദേശമാകെ വളഞ്ഞ് തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് സമീപത്ത് പുഴയുടെ തീരത്തോടടുത്ത് ഈറ്റക്കാട്ടില്‍ രേഷ്മയെ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ പൊലീസ് വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു.
രാത്രി 10.30 തോടുത്ത് ഡോക്ടര്‍ നടത്തിയ പിരശോധനയില്‍ ഇടതുനെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ടെന്നും മണിക്കൂറുകൾക്ക് മുന്നേ മരണം സംഭിച്ചതായും കണ്ടെത്തി. വൈകിട്ട് 5.30 തോടെ അരുണിന്റെ മൊബൈലലേയ്ക്ക് വിളിച്ചെങ്കിലും സ്വച്ചോഫായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണിലേയ്ക്ക് അരുണ്‍ പിന്നീട് വിളിച്ചതായുള്ള വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Discussion about this post