ഡൽഹി: ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ദിശ രവിയെ പിന്തുണയ്ക്കുന്നവരെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് പ്രമുഖർ. ദിശ രവിയെ പിന്തുണയ്ക്കുന്നത് കാണുമ്പോൾ വേദനിക്കുന്നുവെന്ന് മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥരും ജഡ്ജിമാരും രാഷ്ട്രപതിയെ അറിയിച്ചു. രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയിട്ട് പ്രായം ഉയർത്തിക്കാട്ടി ഇരവാദം പറയുന്നത് പരിഹാസ്യമാണെന്നും രാഷ്ട്രപതി രാമ്നാഥ് കോവിന്ദിന് അയച്ച കത്തിൽ ഇവർ അഭിപ്രായപ്പെടുന്നു.
മുൻ സിബിഐ മേധാവി എം. നാഗേശ്വര റാവു, മുന്‍ സിക്കിം ചീഫ് ജസ്റ്റിസ് പെര്‍മോദ് കോഹ്ലി തുടങ്ങിയവരാണ് വിഷയത്തിൽ രാഷ്ട്രപതിക്ക് കത്തയച്ചത്. വിദേശ രാജ്യങ്ങളുമായി ചേർന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയിട്ട് കൗമാരക്കാരിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. രാജ്യവിരുദ്ധത രാജ്യവിരുദ്ധത തന്നെയാണ്. പ്രായത്തിന് യാതൊരു പ്രസക്തിയുമില്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാന്യം നല്‍കുകയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ദിശ രവിക്ക് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ പങ്കുണ്ട്. ഇതിന് ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുടെയും ചില മാധ്യമങ്ങളുടെയും എന്‍.ജി.ഒകളുടെയും സഹായമുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു. ബുദ്ധിജീവികളെന്ന് നടിക്കുന്ന ചിലര്‍ ദിശ രവിയുടെ അറസ്റ്റിനെ മൗലിക അവകാശങ്ങളുടെ ലംഘനമായാണ് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തുവെന്ന് വെളിപ്പെട്ടിട്ടും ന്യായീകരിക്കാനാണ് ഇവരുടെ ശ്രമം. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനും ഇക്കൂട്ടർ ശ്രമിക്കുകയാണ്.
ഡല്‍ഹി പൊലീസിനെ സ്വതന്ത്രമായി ടൂള്‍ കിറ്റ് കേസ് അന്വേഷിക്കാന്‍ അനുവദിക്കണമെന്നും സമ്മർദ്ദം ഒഴിവാക്കണമെന്നും കത്തില്‍ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്നു. ദിശ രവിയെ പിന്തുണച്ച് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും ചില മാധ്യമ പ്രവർത്തകരും സാംസ്കാരിക നായകർ എന്നവകാശപ്പെടുന്ന ചിലരും രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ പ്രമുഖർ രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.
Discussion about this post