ഹൂഗ്ലി: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിൻഡിക്കേറ്റ് ഭരണവും കൊള്ളയും തുടർന്നാൽ ബംഗാളിന് വികസനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് പാവപ്പെട്ടവരെയും സ്ത്രീകളെയും തഴയുകയാണ്. പശ്ചിമ ബംഗാളിൽ കേന്ദ്ര പദ്ധതികൾ ശരിയായ രീതിയിൽ ജനങ്ങളിൽ എത്തുന്നില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ബംഗാളിന്റെ ചരിത്രവും സംസ്കാരവും ശക്തിപ്പെടുത്തി സുവർണ്ണ ബംഗാൾ സൃഷ്ടിക്കും. ജനങ്ങൾ അതിന് തയ്യാറെടുത്ത് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
യുവാക്കൾ സ്വപ്നം കാണുന്ന സമൂലമായ മാറ്റമാണ് ബംഗാളിന് വേണ്ടത്. അത് യാഥാർത്ഥ്യമാക്കാൻ ബിജെപിയെ അധികാരത്തിലെത്തിക്കേണതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പശ്ചിമ ബംഗാളിന്റെ അഭിമാനമായ ചരിത്ര സ്മാരകങ്ങളോട് മമത സർക്കാർ നീതി പുലർത്തുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പശ്ചിമ ബംഗാളിന് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ പ്രധാനമന്ത്രി അക്കമിട്ട് നിരത്തി. ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ചപ്പോൾ കേന്ദ്രം ബംഗാളിന് 1700 കോടി രൂപ നൽകി. ഇതിൽ മമത സർക്കാർ വെറും 609 കോടി മാത്രമാണ് ജനങ്ങൾക്ക് വേണ്ടി ചിലവഴിച്ചത്. ബാക്കി തുകയുടെ കണക്ക് ഭരണാധികാരികളെ കൊണ്ട് ജനങ്ങൾ പറയിക്കണമെന്നും അതിനുള്ള സുവർണ്ണാവസരമാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്നും ഹൂഗ്ലിയിൽ ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
Discussion about this post