തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ നീക്കവുമായി ദേവസ്വങ്ങൾ. കൊറോണ പ്രതിരോധത്തിൽ വീഴ്ച്ച വരുത്താതെ തൃശൂർ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേവസ്വവും സർക്കാർ വകുപ്പുകളും ചർച്ച നടത്തി.
ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അദ്ധ്യക്ഷതയിലായിരുന്നു ചർച്ച. കളക്ടറേറ്റ് ചേംബറിൽ നടന്ന ചർച്ചയിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും ആരോഗ്യ വകുപ്പിലെയും പോലീസ് വകുപ്പിലേയും ഉദ്യോഗസ്ഥരും പങ്കെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ നടത്താൻ കഴിയുന്ന ചടങ്ങുകളുടെ പട്ടിക യോഗത്തിൽ ദേവസ്വം അധികൃതർ കളക്ടർക്ക് കൈമാറി.
പൂരം എക്‌സിബിഷനും സാമ്പിൾ വെടിക്കെട്ടും ഒഴിവാക്കാൻ ഇരു ദേവസ്വങ്ങളും യോഗത്തിൽ സമ്മതം അറിയിച്ചു. ഫെബ്രുവരി 27 ന് ആരോഗ്യ വകുപ്പിന്റേയും പോലീസ് വകുപ്പിന്റേയും ഉദ്യോഗസ്ഥർ പൂരപ്പറമ്പ് സന്ദർശിച്ച് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ദിവസങ്ങളിലെ കണക്കുകൾ നിർണ്ണായകമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കൂടുതൽ ഇളവുകൾ നിർദ്ദേശിക്കാൻ കഴിയുകയെന്ന് കളക്ടർ വ്യക്തമാക്കി. എത്രപേർക്ക് പങ്കെടുക്കാം, ഏതൊക്കെ ചടങ്ങുകൾ നടത്താം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബുധനാഴ്ച ചേരുന്ന യോഗത്തിലായിരിക്കും തീരുമാനിക്കുക. ഇതിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് പൂരപ്രേമികൾ.
Discussion about this post