ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ടു വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവർത്തകർക്കും സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കുമെതിരെ യുപി പൊലീസ് നടപടി ആരംഭിച്ചു. ബര്‍ഖ ദത്തിന്റെ ന്യൂസ് പോര്‍ട്ടലിന്റേതടക്കം 8 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.
ബര്‍ഖ ദത്തിന്റെ മോജോ സ്റ്റോറി, ജനജാഗരൺ ലൈവ്, ആസാദ് സമാജ് പാര്‍ട്ടി വക്താവ് സൂരജ്കുമാര്‍ ബൗധ്, നിലിം ദത്ത, വിജയ് അംബേദ്കര്‍, അഭയ്കുമാര്‍ ആസാദ്, രാഹുല്‍ ദിവാകര്‍, നവാബ് സത്പാല്‍ തന്‍വര്‍ എന്നീ ട്വിറ്റര്‍ അക്കൗണ്ടുകളുമാണു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
മൂന്ന് പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും വീട്ടുകാരുടെ ആഗ്രഹത്തിനു വിരുദ്ധമായി രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചെന്നും വസ്തുതാവിരുദ്ധമായി ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിനെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാജവാർത്ത നൽകുന്നത് രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ടാണെന്നും സാമുദായിക കലാപങ്ങൾക്ക് വരെ ഇത്തരം വാർത്തകൾ കാരണമായിട്ടുണ്ടെന്നും ഉത്തർ പ്രദേശ് പൊലീസ് വ്യക്തമാക്കി.
Discussion about this post