ഭോപാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 450 കോടി പിടികൂടി . മധ്യപ്രദേശ് കോണ്‍ഗ്രസ് എം.എല്‍.എയായ നിലയ് ദാഗയുടെ ഉടമസ്ഥതയിലെ വിവിധ സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയത്.
ഫെബ്രുവരി 18 മുതല്‍ ബേട്ടുല്‍, സത്ന, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 22 ഇടങ്ങളിലായിരുന്നു റെയ്‌ഡ്. കണക്കില്‍പ്പെടാത്ത വിദേശ കറന്‍സി 44 ലക്ഷം,എട്ടുകോടി രൂപ, ഒമ്പത് ബാങ്ക് ലോക്കറുകള്‍ 15 കോടിയുടെ ഹവാല പണമിടപാടുകൾ എന്നിവയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. കൂടാതെ ബിസിനസ് ഗ്രൂപ്പിലെ പ്രധാന അംഗങ്ങളുടെ നിര്‍ണായക വാട്സ്ആപ് സന്ദേശങ്ങള്‍ കണ്ടെത്തി. റെയ്ഡിനിടെ ലാപ്ടോപ്പുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്.
കൊല്‍ക്കത്ത ആസ്ഥാനമായ ഷെല്‍ കമ്ബനികളില്‍നിന്ന് വന്‍ പ്രീമിയത്തില്‍ ഓഹരി മൂലധനം നേടുന്നതിനായി 259 കോടിയുടെ കണക്കില്‍പ്പെടാത്ത വരുമാനം അവതരിപ്പിച്ചതായും കടലാസ് നിക്ഷേപത്തിലൂടെയുള്ള വരുമാനം 90 കോടി രൂപയാണെന്നും ആദായനികുതി വകുപ്പ് വെളിപ്പെടുത്തുന്നു .അതെ സമയം ഇത്തരം കടലാസ് കമ്പനികളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നേതാവിന് കഴിഞ്ഞിട്ടില്ല .












