ഡൽഹി: ഇന്ധന വില വർദ്ധനവിൽ കൃത്യമായ സമയത്ത് ഇടപെടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിർണ്ണായക തീരുമാനത്തിന്റെ സൂചന നൽകി പെട്രോളിയം മന്ത്രാലയം. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പടുത്താന്‍ ജിഎസ്ടി കൗണ്‍സിലിനോട് കേന്ദ്രസര്‍ക്കാര്‍ ഉടൻ ആവശ്യപ്പെടുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.
ആവശ്യം പരിഗണിക്കണോ എന്നുള്ളത് കൗണ്‍സിലിന്റെ തീരുമാനമാണ്. ഇതിൽ വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കും. ഏകപക്ഷീയമായ തീരുമാനം ഉണ്ടാകില്ല. എന്നാൽ ജനങ്ങളെ അധികകാലം കഷ്ടപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചതാണ് പൊതുവിപണിയില്‍ ഇന്ധന വില കുതിക്കാന്‍ കാരണം. ഇത് മെല്ലെ കുറയും. കോവിഡ് മൂലം പെട്രോളിയം ഉത്പന്നങ്ങളുടെ ആഗോള വിതരണം തടസപ്പെട്ടു. അത് ഉത്പാദനത്തേയും ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും വളരെ കുറച്ച് വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും മഹാരാഷ്ട്രയുമാണ് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്നതെന്നും ധർമ്മേന്ദ്ര പ്രധാൻ ഓർമ്മിപ്പിച്ചു.
അതേസമയം ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ധനവില ജി.എസ്.ടി. പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു .ജി.എസ്.ടി. പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകുമെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാം. ഇതിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണമെന്നും നിയമഭേദഗതി ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു.
Discussion about this post