തിരുവനന്തപുരം: അനധികൃത സ്ഥിരപ്പെടുത്തലുകൾക്കും പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികളെ പൂർണ്ണമായും അവഗണിച്ച് പിണറായി സർക്കാർ. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്- സിവിൽ പൊലീസ് ഓഫീസർ ഉദ്യോഗാർത്ഥികളുടെ ആവശ്യം പരിഗണിച്ചില്ല. സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടിക പുനരുജ്ജീവിപ്പിക്കില്ലെന്നും പി എസ് സി ആവർത്തിച്ച് വ്യക്തമാക്കി.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷവും ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്- സിവിൽ പൊലീസ് ഓഫീസർ ഉദ്യോഗാർത്ഥികളുടെ ആവശ്യം സർക്കാർ തഴഞ്ഞു. ഇന്നും സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിലുള്ളവർ നിരത്തിലൂടെ മുട്ടിലിഴഞ്ഞു.
തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ റദ്ദായ പട്ടികയിൽ ഉൾപ്പെട്ടവരോട് മനുഷ്യത്വ രഹിതമായ അവഗണനയാണ് സർക്കാർ കാട്ടിയത്. കാലാവധി നീട്ടണമെന്ന ആവശ്യം പിഎസ്‍സിയും തള്ളിയതോടെ ഇവരുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.
അപ്പോഴും ഇഷ്ടക്കാരെ തിരുകി കയറ്റാനും സ്ഥിരപ്പെടുത്താനുമുള്ള നീക്കങ്ങൾ അണിയറയിൽ നിരുപാധികം തുടരുകയാണ്. അന്തരിച്ച കോങ്ങാട് എംഎൽഎ കെ. വി. വിജയദാസിന്‍റെ മക്കളിലൊരാൾക്ക് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചു. ചെങ്ങന്നൂർ എംഎൽഎയായിരിക്കെ അന്തരിച്ച രാമചന്ദ്രൻ നായരുടെ മകന് ഉന്നത തസ്തികയിൽ ജോലി നൽകിയത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ മന്ത്രി കെ ടി ജലീലിന്റെ അടുപ്പക്കാരനായ അൻസാറിനെ സ്ഥിരപ്പെടുത്താനും നീക്കം സജീവമാണ്.
Discussion about this post