അബുദാബി/ദുബായ്∙ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ കോവിഡ് നിബന്ധനക്കെതിരെ പ്രവാസികളുടെ പ്രതിഷേധം ഇരമ്പുന്നു. ആരോഗ്യ സുരക്ഷാ പരിശോധനയ്ക്ക് എതിരല്ലെന്നും പ്രവാസികളെ വീണ്ടും പിഴിയുന്നതിനു പകരം കോടികൾ കെട്ടിക്കിടക്കുന്ന പ്രവാസി വെൽഫെയർ ഫണ്ട് ഇതിനായി വിനിയോഗിക്കണമെന്നും വിവിധ സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. നാടിന്റെ നട്ടെല്ലായ പ്രവാസികളെ സഹായിക്കുന്നതിനുപകരം കൊല്ലാകൊല ചെയ്യുന്ന പ്രവണത അവസാനിപ്പികാണാമെന്നും ഇവർ ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളിലെ എയർപോട്ടിൽ 500 രൂപയ്ക്കു വരെ കോവിഡ് പരിശോധന നടത്തുമ്പോൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഈടാക്കുന്നത് മൂന്നിരട്ടിയിലേറെ (1700 രൂപ) തുക. പ്രവാസി മലയാളികളെ കറവപ്പശുക്കളാക്കുന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണിത്. നാലംഗ കുടുംബത്തിനു കേരളത്തിൽ പോയി തിരിച്ചുവരണമെങ്കിൽ പിസിആർ ടെസ്റ്റ് ഇനത്തിൽ മാത്രം 20,000 രൂപ ചെലവു വരും.
യാത്രയ്ക്ക് മുൻപും വിമാനത്താവളത്തിൽ എത്തിയാലും 7 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞാലും തിരിച്ചു വരുന്നതിനു മുൻപും പിസിആർ എടുക്കണം. വിദേശ രാജ്യങ്ങളിൽ 12 വയസ്സിനു താഴെയുള്ളവർക്ക് പിസിആർ വേണ്ടെങ്കിൽ ഇന്ത്യയിലേക്കു വരുന്ന നവജാത ശിശുവിനു വരെ പിസിആർ ടെസ്റ്റ് നിർബന്ധം.ബെംഗളൂരു, വിജയവാഡ, ജയ്പുർ എന്നിവിടങ്ങളിൽ സാധാരണ ആർടി പിസിആറിന് 500 രൂപ മതി.
അഹമ്മദാബാദ്, ഡൽഹി 800, മുംബൈ 850, കൊൽക്കത്ത 950, ഹൈദരാബാദിൽ, 1000, ചെന്നൈയിൽ 1200 രൂപ എന്നിങ്ങനെയാണ് നിരക്ക്. കേരളത്തിലെത്തുമ്പോഴേക്കും നിരക്ക് ഉയരും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ 1700 രൂപയാണ് ഈടാക്കുന്നത്. ഇത്തരം കൊള്ള അവസാനിപ്പിക്കണമെന്നാണ് വിവിധ സംഘടകൾ ആവശ്യപ്പെടുന്നത്.
Discussion about this post