പുതുച്ചേരി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നപ്രസ്താവന കേട്ടാണ് താൻ ഞെട്ടിയതെന്ന് മോദി പറഞ്ഞു. 2019ല്‍ തന്നെ സര്‍ക്കാര്‍ അത്തരത്തിലൊരു മന്ത്രാലയത്തിന് രൂപം നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ഒരു മന്ത്രാലയം നിലവിലുള്ളത് അദ്ദേഹത്തിന് അറിയില്ലെന്ന വിവരം തന്നെ ഞെട്ടിച്ചുവെന്നും പുതുച്ചേരിയില്‍ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘ഫിഷറീസ് മന്ത്രാലയം ആരംഭിക്കുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു കേട്ട് ഞാന്‍ ശരിക്കും സ്തബ്ധനായി. അങ്ങനെയൊരു മന്ത്രാലയം നിലവിലുണ്ട്. 2019ലാണ് എന്‍ഡിഎ സര്‍ക്കാര്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിച്ചത്’ – മോദി പറഞ്ഞു.
ബ്രിട്ടീഷ് ഗവണ്‍മെന്റിനോടാണ് മോദി പ്രതിപക്ഷത്തെ ഉപമിച്ചത്. ‘വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് കൊളോണിയല്‍ ഭരണകൂടം ചെയ്തിരുന്നത്. വിഭജിച്ച്, നുണപറഞ്ഞ് ഭരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം. പ്രദേശങ്ങളെയും സമുദായങ്ങളെയും തമ്മിലടിപ്പിക്കുകയാണ് അവരുടെ നേതാക്കള്‍’ – പ്രധാനമന്ത്രി ആരോപിച്ചു.
കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കവെയാണ് കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന് രാഹുല്‍ പറഞ്ഞിരുന്നത്. അങ്ങനെയൊരു മന്ത്രാലയം ഉണ്ടെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ഗിരിരാജ് സിങ് അപ്പോള്‍ത്തന്നെ മറുപടി നല്‍കിയിരുന്നു.
Discussion about this post