തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു. തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലെ ഗുരുവായൂര്‍ സൂപ്പര്‍ ഫാസ്റ്റിനാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ തീ പിടിച്ചത്. തമ്പാനൂർ ബസ് ടെര്‍മിനലിൽ നിന്നെടുത്ത ബസ് അരിസ്റ്റോ ജംഗ്ഷനിലെത്തിയപ്പോള്‍ ബസിന്റെ മുന്‍ വശത്തെ അടി ഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ ബഹളം കൂട്ടി ഇക്കാര്യം ഡ്രൈവറെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി. അടുത്തുള്ള കടയില്‍ നിന്ന് ബക്കറ്റില്‍ വെള്ളമെത്തിച്ച് നാട്ടുകാര്‍ തീ അണച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണഞ്ഞെന്നു സ്ഥിരീകരിച്ചു.
സ്ത്രീകളും കുട്ടികളും വയോജനങ്ങളും അംഗപരിമിതരും ഉൾപ്പെടെ നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. ബസിന് തീപിടിച്ചെന്ന് അറിഞ്ഞതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ജനല്‍ വഴി പുറത്തേക്ക് ചാടി. ബസിന്റെ ബാറ്ററി സ്ഥിതി ചെയ്യുന്ന ഭാഗം പൂര്‍ണമായി കത്തി നശിച്ചു. ബസിന്റെ ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
അതിനിടെ കെ എസ് ആർ ടി സി ബസുകളിലെ ഡ്രൈവർ നിയന്ത്രിത വാതിൽ സംവിധാനത്തിനെതിരെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരത്തിൽ എന്തെങ്കിലും അപകടമുണ്ടായി വാതിൽ തുറക്കാൻ സാധിക്കാതെ വന്നാൽ വൻ ദുരന്തമാകും ഫലമെന്നും യാത്രക്കാർ പരാതിപ്പെട്ടു.
Discussion about this post