എക്സിറ്റ് പോൾ ഫലങ്ങളും കോടികൾ മുടക്കിയുള്ള പരസ്യങ്ങളും കാട്ടി ജനങ്ങളെ അഭിമുഖീകരിക്കാൻ ഇറങ്ങുമ്പോഴും സിപിഎം നേരിടുന്നത് കനത്ത നേതൃത്വ പ്രതിസന്ധിയെന്ന് വിലയിരുത്തൽ. താത്കാലിക സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്റെ നേതൃത്വം പരാജയമാണെന്നാണ് പാർട്ടി അണികളുടെ അഭിപ്രായം. വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍ മേഖല ജാഥകൾ ഫലപ്രദമായിരുന്നില്ലെന്നും ഇവയിൽ ജനപങ്കാളിത്തം പൊതുവെ കുറവായിരുന്നുവെന്നും വ്യക്തമാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശാസൂചികയല്ല. അവിടെ പ്രാദേശിക വിഷയങ്ങൾക്കാണ് പ്രാധാന്യം. ഇത് സിപിഎമ്മിന് നന്നായി അറിയാവുന്ന കാര്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
സൗജന്യ കിറ്റും പെൻഷൻ തുക വർദ്ധനയും സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾ മാത്രമാണ് അംഗീകരിക്കുന്നത്. ഈ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവർ തന്നെ പാർട്ടിയുടെ പൊതു നിലപാടുകളെ വിമർശിക്കുകയാണ്. വിലക്കയറ്റവും മറ്റ് വിഷയങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു.
പി എസ് സി നിയമനങ്ങളിലെ മെല്ലെപ്പോക്കും ഇഷ്ടക്കാർക്ക് ജോലി സ്ഥിരപ്പെടുത്തലും യുവാക്കളെ വലിയ തോതിൽ പാർട്ടിയിൽ നിന്നും അകറ്റിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ പരോക്ഷമായി തെറ്റ് തിരുത്താൻ പാർട്ടി തയ്യാറാകുന്നുണ്ടെങ്കിലും ഇത് വെറും തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ട്.
സ്വർണ്ണക്കടത്തും ഡോളർ കള്ളക്കടത്തും തീരദേശ അഴിമതിയും സാധാരണക്കാർക്കിടയിൽ പോലും ചർച്ചയാവുന്നുണ്ട്. ബിജെപി തിരഞ്ഞെടുപ്പുകളിൽ നേടുന്ന തുടർച്ചയായ പോസിറ്റീവ് വളർച്ച സിപിഎമ്മിനെ വലിയ തോതിൽ ആശങ്കപ്പെടുത്തുന്നുണ്ട്. പതിവ് പോലെ വർഗ്ഗീയത ആരോപിച്ച് പൊതുവേദികളിൽ ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മോദി സർക്കാരിന്റെ അഴിമതി രഹിത ഭരണവും ജനക്ഷേമ പദ്ധതികളും പാർട്ടി നേതാക്കൾ തന്നെ രഹസ്യമായി അംഗീകരിക്കുന്നുണ്ട്.
വിജയരാഘവന് പകരം ആര് പാർട്ടിയെ നയിക്കും എന്നത് ചോദ്യമാണ്. കോടിയേരി തിരികെ വരണം എന്ന ആവശ്യം ചില പാർട്ടി പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. എന്നാൽ മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി ഇപ്പോഴും ജയിലിലാണ്. ബിനോയ് കോടിയേരിയുടെ ബിഹാർ പീഡനക്കേസും പാർട്ടിക്ക് തലവേദനയാണ്. ദേശാഭിമാനിക്കും കൈരളിക്കും മാത്രമാണ് ഇപ്പോഴും കോടിയേരിയുടെ മക്കൾ നന്മ മരങ്ങളെന്നും ബന്ധുക്കൾക്ക് പോലും ഇവർ അപമാനമാണെന്നുമാണ് ഗ്രാമങ്ങളിലെ മുതിർന്ന പാർട്ടി പ്രവർത്തകർ പോലും അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിൽ കോടിയേരിയെ തിരികെ കൊണ്ടു വരുന്നത് ആത്മഹത്യാപരമാണെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷം സാധാരണ പ്രവർത്തകരുടെയും അഭിപ്രായം.
തിരുവനന്തപുരത്ത് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസ് ഉൾപ്പെടെ ബിജെപിയിൽ പോയതും കൊല്ലത്ത് നൂറു കണക്കിന് യുവനേതാക്കൾ നിയമന അഴിമതിയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടതും സിപിഎമ്മിന് കനത്ത ക്ഷീണമാണ് സമ്മാനിച്ചിരിക്കുന്നത്.
പിണറായി വിജയനെ മുന്നിൽ നിർത്തി വോട്ട് ചോദിച്ചാൽ സ്വന്തം വീട്ടുകാർ പോലും വോട്ട് ചെയ്യില്ലെന്ന സിപിഐ നേതാവ് അഡ്വക്കേറ്റ് ജയശങ്കറിന്റെ നിരീക്ഷണം പകുതി കാര്യമായാണ് പാർട്ടിയിലെ ഉന്നത നേതൃത്വം പോലും കാണുന്നത്. വി എസ് അച്യുതാനന്ദൻ ആരോഗ്യ കാരണങ്ങളാൽ വിശ്രമത്തിലാണ്. വി എസിന് കിട്ടിയ വിജയം പിണറായി പോക്കറ്റടിച്ചുവെന്ന പരിഹാസം ഇപ്പോഴും പ്രസക്തമാണ്. നേതൃദാരിദ്ര്യം എന്ന കനത്ത പ്രതിസന്ധിയും പേറി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മണ്ടുന്ന സിപിഎമ്മിന് ഭരണവിരുദ്ധ വികാരവും തിരിച്ചടിയാകുമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
Discussion about this post