ഡൽഹി: കേരളത്തിലും കർണാടകയിലും ചില പ്രമുഖ വ്യക്തികളെ വധിക്കാനായിരുന്നു ദന്ത ഡോക്ടർ റഹീസ് റാഷിദിന് ഇസ്ലാമിക് സ്റ്റേറ്റ് നൽകിയിരുന്ന ദൗത്യമെന്ന് എൻ ഐ എ. കേരളം, കാശ്മീർ, കർണാടക, ഡൽഹി എന്നിവിടങ്ങളിലെ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യാനും അക്രമങ്ങൾ നടത്താനും ഇവർ ഗൂഢാലോചന നടത്തിയിരുന്നതായും എൻ ഐ എ വ്യക്തമാക്കി.
പ്രതികൾ ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ ഗ്രൂപ്പുകൾ വഴി ഇസ്ലാമിക് സ്റ്റേറ്റ് ആശയപ്രചാരണം നടത്തി. സംഘം ജമ്മുകാശ്മീരിലേക്ക് മതപരമായ കുടിയേറ്റം നടത്താൻ പദ്ധതിയിട്ടതായും എൻ ഐ എ കണ്ടെത്തി.
ദന്ത ഡോക്ടറായ റഹീസിനെ ഓച്ചിറയിലെ വസതിയിൽ നിന്നാണ് കഴിഞ്ഞ ദിവസം എൻ ഐ എ പിടികൂ ടിയത്. ഇയാൾ ബിഡിഎസ് പഠിച്ചത് ബംഗലൂരുവിലായിരുന്നു. അറസ്റ്റിലായ മൂന്നാമൻ മുഷാബ് അനുവറും മലയാളിയാണ്. മുഹമ്മദ് അമീൻ ഡൽഹിയിലാണ് പിടിയിലായത്.
കേരളത്തിൽ ഓച്ചിറയിലെ ഡോക്ടറുടെ വസതിയിലും മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ മറ്റു ഏഴു കേന്ദ്രങ്ങളിലും എൻ ഐ എ ഒരേസമയമായിരുന്നു റെയ്ഡുകൾ നടത്തിയത്. കണ്ണൂരിൽ താണയിൽ വാഴയിൽ അസീസിന്റെ വീട്ടിലായിരുന്നു റെയ്ഡ്. ബംഗളൂരുവിലെ രണ്ടു കേന്ദ്രങ്ങളിലും ഡൽഹിയിലെ ജാഫറാബാദ് മേഖലയിലും റെയ്ഡുകൾ നടത്തി. ലാപ് ടോപ്പ്, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക്, പെൻഡ്രൈവുകൾ, സിം കാർഡുകൾ, പ്രകോപനപരമായ രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. അറസ്റ്റിലായ മൂന്നുപേർ ഉൾപ്പെടെ ഏഴു പേരും തിരിച്ചറിയാത്ത മറ്റുചിലരുമാണ് പ്രതികൾ.
ബംഗളൂരുവിലെ ദന്തഡോക്ടറായ ഓച്ചിറ മേമനയിലെ ഡോക്ടർ റഹീസിന്റെ (സച്ചു) മാറനാട്ട് വീട്ടിൽ പുലർച്ചെ മൂന്നുമണിയോടെയാണ് എൻ ഐ എ സംഘം എത്തിയത്. പിതാവ് റഷീദും മറ്റ് കുടുംബാംഗങ്ങളുമാണ് വീട്ടിൽ താമസം. ഓച്ചിറ പൊലീസിന്റെ സഹായം തേടിയെങ്കിലും വീടിന് ഉള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
കണ്ണൂരിൽ താണയിൽ അസീസിന്റെ വീട്ടിൽ പുലർച്ചെ നാലു മണിക്ക് തുടങ്ങിയ റെയ്ഡ് ഉച്ചവരെ നീണ്ടു. അസീസിന്റെ മക്കളുടെ പേരിലുള്ള മൂന്ന് വീടുകളിലായിരുന്നു റെയ്ഡ്.
കഴിഞ്ഞവർഷം മാർച്ചിൽ ബഹറിനിൽ നിന്ന് മടങ്ങിയെത്തിയ മുഹമ്മദ് അമീൻ ജമ്മുകാശ്മീർ സന്ദർശിച്ചിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ഡൽഹിയിൽ താമസിച്ച് ജമ്മുകാശ്മീരിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുയായികളുമായി ബന്ധം സ്ഥാപിച്ചു വരികയായിരുന്നു. എൻ ഐ എ, സ്‌പെഷ്യൽ സെൽ, ഡൽഹി പൊലീസ്, ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നിവർ സംയുക്തമായായിരുന്നു പരിശോധന നടത്തിയത്.
Discussion about this post