ഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഭാഗധേയം നിർണ്ണയിക്കുമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം എല്ലാ മേഖലകളിലും ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഇരു നേതാക്കളും പറഞ്ഞു. പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനും സൈനിക സഹകരണം മെച്ചപ്പെടുത്താനും പ്രതിരോധ- നയതന്ത്ര മേഖലകളിൽ വിവരം പങ്കുവെക്കൽ സുതാര്യമാക്കാനും ചർച്ചയിൽ ധാരണയായി.
ഉഭയകക്ഷി- ബഹുകക്ഷി സൈനിക അഭ്യാസങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ഇൻഡോ- പസഫിക് മേഖല കൂടുതല സമാധാനപരവും സുതാര്യവുമാകാൻ ഇന്ത്യയുടെ നയങ്ങൾ നിർണ്ണായകമാണ്. വാണിജ്യ സഹകരണം ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം സ്വീകാര്യമാണെന്നും ഓസ്റ്റിൻ പറഞ്ഞു. ഇൻഡോ പസഫിക് മേഖലയുടെ നെടുംതൂൺ എന്നാണ് ഇന്ത്യയെ അദ്ദേഹം വിശേഷിപ്പിച്ചത്.
പ്രതിരോധ മേഖലയിൽ വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം അമേരിക്കക്ക് പ്രതീക്ഷ നൽകുന്നതായി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. കഴിഞ്ഞയാഴ്ച അപകടത്തിൽ വീരമൃത്യു വരിച്ച നാവിക സേന പൈലറ്റ് ആശിഷ് ഗുപ്തയുടെ വിയോഗത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
Discussion about this post