കൊച്ചി: എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ കേരള ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി നിർണ്ണായക ഇടപെടൽ നടത്തിയിരുന്നു. സംഭവത്തിൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം പത്രികകൾ തള്ളിയത് കരുതിക്കൂട്ടിയാണെന്നും വരണാധികാരികൾ രാഷ്ട്രീയം കളിക്കുകയാണെന്നും നടപടി ഏകപക്ഷീയമാണെന്നുമുള്ള ആരോപണം ബിജെപി ആവർത്തിച്ചു. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തുന്ന ദേശീയ പ്രസിഡന്റ് ഒപ്പിട്ട ഫോം എ സമര്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക വരണാധികാരി കരുതിക്കൂട്ടി തള്ളുകയായിരുന്നെന്നാണ് തലശേരിയില്‍ പത്രിക നല്‍കിയ ബിജെപി സ്ഥാനാര്‍ത്ഥിയും കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ എന്‍. ഹരിദാസിന്റെ ആരോപണം.
ഫോം എയും ബിയും പത്രികക്ക് ഒപ്പം നല്‍കിയിരുന്നു. എന്നാല്‍ ഫോം എയില്‍ ഒപ്പിട്ടില്ല എന്ന അപാകത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരുത്തുന്നതിനായി മാര്‍ച്ച് 19 ന് അത് മടക്കി നല്‍കാന്‍ വരണാധികാരിയോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പത്രിക സൂക്ഷ്മ പരിശോധന നടത്തുന്ന 20 ന് ദേശീയ പ്രസിഡന്റ് ഒപ്പിട്ട ഫോം എ പത്രികക്ക് ഒപ്പം നല്‍കിയെങ്കിലും സ്വീകരിച്ചില്ല.തുടര്‍ന്ന് ഫോം എ നല്‍കിയിട്ടില്ല എന്ന പേരില്‍ തള്ളുകയായിരുന്നു. കരുതിക്കൂട്ടിയാണ് വരണാധികാരി ഈ നിലപാട് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ പത്രികക്ക് ഒപ്പം നല്‍കിയ ഫോം എ സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും പത്രിക സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും മത്സരിക്കാന്‍ അനുവദിക്കുകയും ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.
നാമനിര്‍ദ്ദേശ പത്രികക്കൊപ്പം സമര്‍പ്പിക്കുന്ന ഫോം ബിയില്‍ സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ല എന്ന കാരണത്താലാണ് തന്റെ പത്രിക തള്ളിയതെന്ന് ഗുരുവായൂര്‍ സ്ഥാനാര്‍ത്ഥിയായ മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്റെ ഹർജിയിൽ പറയുന്നു. എന്നാല്‍ എ, ബി ഫോമുകളില്‍ ഒപ്പിടാത്തത് പത്രിക തള്ളാനുള്ള കാരണമല്ല. ഈ സാഹചര്യത്തില്‍ വരണാധികാരി ഏകപക്ഷീയമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍, വരണാധികാരിയുടെ ഉത്തരവ് റദ്ദാക്കണമെന്നും പത്രിക സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രികകൾ തള്ളിയത്. ദേവികുളത്ത് അണ്ണാ ഡി എം കെയിൽ ചേർന്ന സ്വതന്ത്ര സ്ഥാനാർത്ഥി ഗണേശനെ പിന്തുണയ്ക്കാൻ എൻഡിഎ തീരുമാനിച്ചു. ഗണേശന് പാർട്ടി ചിഹ്നം അനുവദിക്കുമെന്ന് അണ്ണാ ഡിഎംകെ അറിയിച്ചു.
അതേസമയം കൊണ്ടോട്ടിയിലും, പിറവത്തും മറ്റ് പാർട്ടികളുടെ പത്രികകളിൽ സമാന പിഴവുകൾ ഉണ്ടായപ്പോൾ തെറ്റ് തിരുത്താൻ തിങ്കഴാഴ്ചവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ച കാര്യവും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
Discussion about this post