ഡൽഹി: പരിഷ്കൃത സമൂഹത്തിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കാൾ അനുയോജ്യം സാമ്പത്തിക സംവരണമെന്ന് സുപ്രീം കോടതി. സാമ്പത്തിക സംവരണമാകും നിലനിൽക്കുക. അത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാൽ പാര്‍ലമെന്‍റാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ വാദം കേൾക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം.
സംവരണ പരിധി മറികടന്നുള്ള മറാത്ത സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ 1992 ലെ മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കണോ എന്ന കാര്യത്തിൽ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം പൂര്‍ത്തിയാക്കി. സംവരണ പരിധി 50 ശതമാനം കടക്കാൻ പാടില്ലെന്നാണ് ഇന്ദിരാസാഹിനി കേസിലെ വിധി. ആ തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളുടെ വാദം.
ഭരണഘടനയിൽ പരാമർശിക്കപ്പെട്ടിള്ളുതും ദീർഘകാലമായി ചില സമുദായങ്ങൾ ആവശ്യപ്പെടുന്നതുമായ കാര്യമാണ് ജാതി- മതാതീതമായ സാമ്പത്തിക സംവരണം. എന്നാൽ പ്രതിഷേധങ്ങൾ ഭയന്നും കോടതി വിധികളെ മാനിച്ചും വിഷയത്തിൽ ഇന്നേ വരെ രാജ്യത്ത് കാര്യമായ പ്രക്ഷോഭങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതി സംവരണം അപരിഷ്കൃതമാണെന്നും സാമ്പത്തിക സംവരണമാണ് പ്രായോഗികമെന്നുമുള്ള വാദഗതികൾക്ക് ഊർജ്ജം പകരുന്നതാണ് വിഷയത്തിൽ പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം.
Discussion about this post