തൃശൂർ: സർവീസിലിരിക്കെ, താൻ തയാറാക്കിയ അഴിമതി വിരുദ്ധ സൂചികയുടെ (ആന്റി കറപ്ഷൻ ഇൻഡെക്സ്) പുതിയ പതിപ്പ് ഈ വർഷം അവതരിപ്പിക്കുമെന്ന് മുൻ ഡിജിപിയും ഇരിങ്ങാലക്കുട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയിലെ പ്രഗൽഭരായ പ്രഫഷനലുകളുമായി തന്റെ വികസന കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതിയുടെ തോത് ശാസ്ത്രീയമായി പരിശോധിക്കുന്ന, കേരള അഴിമതിവിരുദ്ധ സൂചികയിൽ 2017-ൽ ഒന്നാം സ്ഥാനത്തെത്തിയത് തദ്ദേശസ്വയംഭരണ വകുപ്പായിരുന്നു. തൊട്ടുപിന്നിൽ റവന്യു വകുപ്പെത്തി. അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ, പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച 26 നിർദേശങ്ങളിൽ ഒന്നു പോലും നടപ്പായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം അവസാനത്തോടെ തയാറാക്കുന്ന പുതിയ കേരള അഴിമതി വിരുദ്ധ സൂചികയിൽ കൂടുതൽ കൃത്യതയും സമഗ്രമായ വിലയിരുത്തലുകളും യഥാർഥ്യമാക്കുന്നതിന് 100 ഓളം വിദഗ്ധരുടെ നേതൃത്വത്തിൽ പ്രാരംഭ നടപടികൾ തുടങ്ങി. പഴയതിനെ അപേക്ഷിച്ച് കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിച്ച അഴിമതിയുടെ തോത് വിശകലന വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post