ചെന്നൈ: ഡിഎംകെ സ്ഥാനാർത്ഥിയും തമിഴ് നടനുമായ ഉദയനിധി സ്റ്റാലിനെതിരെ ഇഷ്ടിക മോഷണത്തിന് പരാതി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണ സ്ഥലത്തുനിന്നും ഇഷ്ടിക മോഷ്ടിച്ചെന്നാരോപിച്ചാണ് ഉദയനിധി സ്റ്റാലിനെതിരെ ബിജെപി പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
തൂത്തുക്കുടിയിലെ വിലാത്തികുളത്ത് വ്യാഴാഴ്ച നടന്ന പൊതുയോഗത്തിൽ എയിംസ് ക്യാംപസില്‍ നിന്ന് എടുത്തു കൊണ്ടു വന്നതാണെന്ന അവകാശവാദത്തോടെ ഉദയനിധി സ്റ്റാലിന്‍ ഇഷ്ടിക പ്രദർശിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി 2019 ജനുവരി 27ന് മധുരയിലെ തോപ്പുരില്‍ ശിലാസ്ഥാപനം നടത്തിയ എയിംസ് ആശുപത്രിയുടെ പണി പുരോഗമിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇടക്കാലത്ത് പണി മുടങ്ങിയിരുന്നു. ഇപ്പോൾ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ പണി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയ ഉദയനിധി സ്റ്റാലിൻ ഇഷ്ടിക മോഷ്ടിക്കുകയായിരുന്നു എന്നാണ് ബിജെപി പ്രവര്‍ത്തകനായ നീധിപാണ്ഡ്യന്‍ നൽകിയ പരാതിയിൽ പറയുന്നത്.
Discussion about this post