കൊൽക്കത്ത: ബിജെപി നേതാവിന്റെ വാഹനം തൃണമൂൽ ഗുണ്ടകൾ ആക്രമിച്ച സംഭവത്തിൽ തെളിവ് നൽകാൻ തയ്യാറാണെന്ന് തൃണമൂൽ നേതാവ്. ആക്രമണത്തിന് നേതൃത്വം നൽകിയത് തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാം ഗോവിന്ദ് ദാസാണ്. ആക്രമണത്തിൽ നിന്നും ബിജെപി നേതാവ് സൗമേന്ദു അധികാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
എന്നാൽ ആക്രമണത്തിൽ സൗമേന്ദുവിന്റെ കാർ തകർന്നു. ഡ്രൈവർക്ക് മർദ്ദനമേറ്റു. സംഭവം യാഥാർത്ഥ്യമാണെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയുള്ള പൊലീസുകാരോട് പറഞ്ഞിരുന്നുവെന്നും തൃണമൂൽ നേതാവ് ദിവ്യേന്ദു അധികാരി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് മൊഴി നൽകാൻ തയ്യാറാണെന്നും ദിവ്യേന്ദു വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ ബിജെപി നേതാക്കളും പ്രവർത്തകരും വ്യാപകമായി ആക്രമിക്കപ്പെടുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതിന് പൊലീസും ഒത്താശ ചെയ്യുന്നതായും ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വെളിപ്പെടുത്തലുമായി തൃണമൂൽ നേതാവ് നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇത് തൃണമൂൽ കോൺഗ്രസിനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും കനത്ത തിരിച്ചടിയായതായാണ് വിവരം.
Discussion about this post