കെയ്റോ: സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ ചരക്കു കപ്പലിനെ നീക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ തുടരുകയാണ്. കപ്പലിനെ കേടുപറ്റാതെ നീക്കാനായി മണൽ തിട്ടയിൽ കുടുങ്ങിയ ബൽബസ് ബോയ്ക്ക് ചുറ്റുമുള്ള ചളിയും മണലും ഡ്രജ് ചെയ്തു നീക്കുകയാണ്. 5 ദിവസത്തിലധികം വേണം നിലവിലെ വേഗമനുസരിച്ച് ഇത് പൂർത്തിയാകാൻ .
കണ്ടയ്നറും ഇന്ധനവും മാറ്റി കപ്പലിന്‍റെ ഭാരം കുറച്ച് ടഗ് കപ്പൽ ഉപയോഗിച്ച് വലിച്ച് നീക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്. ചരക്കുകൾ എയർ ലിഫ്റ്റിങ് വഴി മാറ്റാനാണ് ആലോചിക്കുന്നത്. കപ്പലിനെ വലിച്ചുനീക്കാൻ സഹായിക്കുന്ന എട്ട് ടഗ്ഗുകൾ ഇതിനോടകം എത്തിച്ചിട്ടുണ്ട്. വേലിയേറ്റം മുതലെടുത്ത് കപ്പൽ വലിച്ചുനീക്കാനാകുമെന്നാണ് പ്രതീക്ഷ.
കപ്പൽ കുടുങ്ങിയതോടെ ആഗോള ചരക്കുനീക്കം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കപ്പൽ നിരക്ക് ഉയരാനും, കണ്ടെയ്നർ ക്ഷാമം കൂടാനും സാധ്യതയുണ്ട്. ചുരുങ്ങിയത് പത്തുബില്യൺ ഡോളറെങ്കിലും നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നത്. എണ്ണനീക്കം മുടങ്ങുന്നതും വലിയ ആഘാതമുണ്ടാക്കുമെന്നാണ് വിദഗ്ധ നിഗമനം.
യാത്രമുടങ്ങി കനാലിനു സമീപം നിൽക്കുന്ന കപ്പലുകളുടെ തുടർയാത്രകളും മുടങ്ങിയത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മുന്നൂറിലേറെ കപ്പലുകളാണ് നിലവിൽ യാത്ര മുടങ്ങി കാത്തുകിടക്കുന്നത്. ഒന്നുകിൽ കുടുങ്ങിക്കിടക്കുന്ന എവർഗിവണ്ണിനെ നീക്കുന്നത് വരെ കാത്തിരിക്കണം. അതല്ലെങ്കിൽ രണ്ട് ഗുഡ്ഹോപ് മുനമ്പ് വഴി ആഫ്രിക്ക വൻകര ചുറ്റിപ്പോകേണ്ടി വരും. പക്ഷേ, ഇതിന് ഒമ്പതിനായിരം കിലോമീറ്റർ അധിക യാത്ര വേണ്ടിവരും. നിലവിലെടുക്കുന്നതിലും പത്തുദിവസമെങ്കിലും കൂടുതൽ എടുക്കേണ്ടി വരും .ഇതിന് വളരെ ചെലവ് വരുന്നതിനാൽ സൂയസിൽ തന്നെ കാത്തിരിക്കാനാണ് ഷിപ്പിങ് കമ്പനികൾക്ക് താൽപര്യം
Discussion about this post