ചണ്ഡീഗഢ്: കർഷക സമരത്തിനിടെ വീണ്ടും അക്രമം. പഞ്ചാബിൽ സമരക്കാർ ബിജെപി എം എൽ എയെ കൈയ്യേറ്റം ചെയ്തു. പഞ്ചാബിലെ മുക്ത്സാർ ജില്ലയിലായിരുന്നു സംഭവം.
മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനെത്തിയ ബിജെപി എം എൽ എ അരുൺ നരാംഗിനെതിരെയായിരുന്നു ആക്രമണം. ബിജെപി എം എൽ എയെയും അനുയായികളെയും വളഞ്ഞ സമരക്കാർ എം എൽ എയ്ക്ക് നേരെ മഷി കുടഞ്ഞു. ശേഷം അദ്ദേഹത്തിന്റെ ഷർട്ട് വലിച്ചു കീറുകയും മർദ്ദിക്കുകയും ചെയ്തു.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. അക്രമത്തിന് പിന്നിൽ കർഷകരുടെ വേഷത്തിലെത്തിയ കോൺഗ്രസ് ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു. ഇതിന് കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി. സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അകാലിദൾ അഭിപ്രായപ്പെട്ടു. ആക്രമണത്തിന് ഉത്തരവാദി സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ ആണെന്നും ഇത്തരത്തിലാണ് മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ സമരത്തിനുള്ള പിന്തുണ പിൻവലിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അകാലിദൾ വ്യക്തമാക്കി.
അതേസമയം അക്രമത്തെ ശക്തമായി അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് രംഗത്തെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അദ്ദേഹം പൊലീസിന് നിർദ്ദേശം നൽകി.
Discussion about this post