ഡൽഹി: ചികിത്സച്ചെലവേറിയ അപൂർവ രോഗങ്ങൾക്ക് ഒറ്റത്തവണ ചികിത്സ നടത്താൻ 20 ലക്ഷം രൂപ വരെ സഹായം നൽകാൻ നിർദേശിക്കുന്ന ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി ഉൾപ്പെടുത്തിയ നയരേഖ കേന്ദ്ര സർക്കാർ അംഗീകരിച്ചു. 3 വിഭാഗങ്ങളായിട്ടാണ് അപൂർവ രോഗങ്ങളെ തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് 1 ഒറ്റത്തവണ ചികിത്സ കൊണ്ടു മാറുന്ന രോഗങ്ങൾ, ഗ്രൂപ്പ് 2 ദീർഘകാല ചികിത്സ ആവശ്യമായി വരുന്ന വിഭാഗമാണ്, ഗ്രൂപ്പ് 3 വിഭാഗം ചെലവേറിയ ചികിത്സ സ്ഥിരമായി ആവശ്യമായി വരുന്നവരാണ്
ഇതിൽ ഗ്രൂപ്പ് 1 മാത്രമാണ് ആയുഷ്മാൻ ഭാരത് പദ്ധതിയിൽപെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് 2 വിഭാഗത്തിന് പോഷകാഹാരവും മറ്റും എത്തിച്ചു നൽകുന്ന കാര്യം സംസ്ഥാന സർക്കാരുകൾക്കു പരിഗണിക്കാമെന്നാണു നിർദേശം. മൂന്നാമത്തെ ഗ്രൂപ്പ് ചെലവേറിയ ചികിത്സ സ്ഥിരമായി ആവശ്യമായി വരുന്നവരാണ്. ഇവർക്കുള്ള ചികിത്സയ്ക്കു ധനസമാഹരണത്തിനു ക്രൗഡ് ഫണ്ടിങ് നടത്താൻ കേന്ദ്രം സഹായിക്കുമെന്നു മാത്രമാണു നയത്തിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ട പ്രധാന സർക്കാർ ആശുപത്രികളെ അപൂർവ രോഗങ്ങൾക്കുള്ള മികച്ച ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാൻ ഒറ്റത്തവണ 5 കോടി രൂപ ധനസഹായം നൽകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
ലോകത്ത് 7000 അപൂർവ രോഗങ്ങൾ ഉള്ളതിൽ 450 ഇനമാണ് ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ളത്. ഹീമോഫീലിയ, താലസീമിയ, അരിവാൾ രോഗം, ഗൗഷേഴ്സ്, സിസ്റ്റിക് ഫൈബ്രോസിസ്, മസ്കുലർ ഡിസ്ട്രോഫി, ലിസോസോമൾ സ്റ്റോറേജ് തുടങ്ങിയവയാണ് ഇന്ത്യയിൽ കണ്ടുവരുന്നത്. ഇതിൽ 10% രോഗികൾക്കേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ. ഈ ചികിത്സകൾക്കെല്ലാം വൻതുക വേണ്ടിവരുമെന്നതാണു പ്രതിസന്ധി.
Discussion about this post