കൊച്ചി: മക്കളുടെ കൊലപാതകത്തില്‍ തന്നെ പ്രതിയായി ചിത്രീകരിച്ചു എന്നു ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതി തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും അവര്‍ പരാതിയില്‍ പറയുന്നു. വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അഡ്വക്കേറ്റ് ഹരീഷ് വാസുദേവനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു.
”മക്കളുടെ മരണത്തില്‍ ഒരു തരത്തിലും പ്രതിയല്ലാത്ത തന്നെ കേസില്‍ പ്രതിയായി ചിത്രീകരിക്കുന്നതാണ് പോസ്റ്റ്. ഇതില്‍ തനിക്കു മറുപടി പറയാനുള്ള അവസരവും നിഷേധിക്കുന്ന വിധത്തിലാണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നതും. ഇത് തിരഞ്ഞെടുപ്പില്‍ തനിക്കെതിരായ പ്രചരണത്തില്‍ ഉപയോഗിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണം.” അവർ പരാതിയില്‍ പറയുന്നു. ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ഭാഗ്യവതി.
കഴിഞ്ഞ ദിവസമാണ് ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തെക്കുറിച്ച് പ്രതികരിക്കുന്നത്. കേസിന്റെ ഇതുവരെയുള്ള നാള്‍വഴികള്‍ അടക്കമാണ് ഹരീഷ് പോസ്റ്റു ചെയ്തത്. പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് അവര്‍ അന്ന് പ്രതികരിക്കാതിരുന്നതെന്നാണ് ഹരീഷ് പോസ്റ്റിലുടനീളം ഉന്നയിക്കുന്ന ചോദ്യം. കേസില്‍ സര്‍ക്കാരിനും പ്രോസിക്യൂഷനും ഉണ്ടായ വീഴ്ച്ചയേയും അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
”ഒരു കാര്യം എനിക്കുറപ്പാണ്. പോക്‌സോ നിയമം കര്‍ശനമായി നോക്കി സിബിഐ കേസ് അന്വേഷിച്ചാല്‍, കുട്ടികളോടുള്ള ക്രൂരത കണ്ടിട്ടും തടയാതെ ഇരുന്ന, പോലീസില്‍ അറിയിക്കാതിരുന്ന, പ്രതിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച ആ സ്ത്രീയ്ക്ക് എതിരെ അവര്‍ കേസെടുക്കും എന്നുറപ്പാണ്. നിയമം അനുസരിച്ച് അവരീ കേസില്‍ കൂട്ടുപ്രതിയാകേണ്ടതാണ്.” ഹരീഷ് അഭിപ്രായപ്പെട്ടു. എന്നാല്‍ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.
ആരെയും വിധിക്കാന്‍ ഞാന്‍ ആളല്ല, കേസിന്റെ ഗതിയെ സ്വാധീനിക്കാന്‍ കഴിയുന്ന, ലഭ്യമായ വസ്തുതകള്‍ പറയുക മാത്രമാണ് ചെയ്തത്. അതും ഈ വിഷയത്തിന്റെ ഓരോ ആംഗിളും പൊതുസമൂഹത്തിലേക്ക് അവര്‍ തന്നെ വലിച്ചിഴച്ച സാഹചര്യത്തില്‍, വിശദമായ മറുപടി പിന്നാലെയുണ്ടാകുമെന്നാണ് പോസ്റ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഹരീഷ് വ്യക്തമാക്കിയത് .
Discussion about this post