കണ്ണൂര്‍: പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ന് 11 മണിക്ക് ജില്ലാ കളക്ടര്‍ സമാധാന യോഗം വിളിച്ചു. കളക്ടറേറ്റിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാലാണ് കളക്ടര്‍ യോഗം വിളിച്ചു ചേർക്കുന്നത്. മന്‍സൂറിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്തെ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം മന്‍സൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്താലില്‍നിന്നു പുറപ്പെട്ടശേഷം രാത്രി എട്ടോടെ വ്യാപക ആക്രമണമായിരുന്നു സിപിഎം ഓഫീസുകള്‍ക്ക് നേരെ. ബാവാച്ചി റോഡിലെ സി.പി.എം. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും, പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും ,വൈദ്യുതി ഓഫീസിനു സമീപത്തെ ആച്ചുമുക്ക് ഓഫീസും അടിച്ചുതകര്‍ത്തു തീയിട്ടു. കടവത്തൂര്‍ ഇരഞ്ഞീന്‍കീഴില്‍ ഇ.എംഎസ്. സ്മാരക വായനശാലയും, കൃഷ്ണപ്പിള്ള മന്ദിരമായ ഇരഞ്ഞീന്‍കീഴില്‍ ബ്രാഞ്ച് ഓഫീസും, തകര്‍ത്തശേഷം തീയിട്ടു. ഡി.വൈ.എഫ്.ഐ. പെരിങ്ങളം മേഖലാ ഖജാന്‍ജി കെ.പി. ശുഹൈലിന്റെ വീടിന് നേരെ അക്രമം നടത്തി. രക്തസാക്ഷിമണ്ഡപവും, സി.പി.എം. കൊടിമരങ്ങളും നശിപ്പിച്ചു. ടൗണിലെ ഏതാനും കടകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഇത് കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ പുല്ലൂക്കര-പാറാല്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ ഇന്ന് സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തും.
Discussion about this post