കൊച്ചി: റിസർവ്വ് വനത്തെ കുരിശുമലയാക്കേണ്ടെന്ന് ഹൈക്കോടതി. റിസര്‍വ്വ് വനത്തില്‍ കടന്നു കയറാന്‍ ആര്‍ക്കും അധികാരമില്ലെന്നും ബോണക്കാട് വനത്തില്‍ സ്ഥാപിച്ച അനധികൃത കുരിശുകള്‍ ഉടന്‍ നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഒരു മതത്തിലുള്ളവര്‍ക്കും വനത്തില്‍ തീര്‍ഥാടനം നടത്താനുള്ള അനിയന്ത്രിത അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
ആരെങ്കിലും വനത്തില്‍ കടന്നു കയറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയാല്‍ വനംവകുപ്പിന് അത് നീക്കാമെന്നും അനധികൃത കുരിശുകള്‍ നീക്കാന്‍ വനംവകുപ്പിനോട് നിര്‍ദ്ദേശിക്കവെ ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. കല്ലാര്‍ മൊട്ടമൂട് വനവാസി കോളനിയിലെ സുകുമാരന്‍ കാണിയും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ തൊടുപുഴ മുണ്ടമറ്റം വീട്ടില്‍ എം എന്‍ ജയചന്ദ്രനും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
റിസര്‍വ്വ് വനം കൈയേറി കുരിശുകള്‍ സ്ഥാപിക്കുകയും അള്‍ത്താര പണിയുകയും കറിച്ചട്ടിമൊട്ടയെന്ന മേഖലയെ കുരിശുമലയാക്കുകയും ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയും കുരിശുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കണമെന്ന് അഭ്യര്‍ഥിച്ചുമാണ് ഹര്‍ജി നല്‍കിയിരുന്നത്. വനത്തില്‍ കറിച്ചട്ടി മൊട്ടവരെയായി 14 കുരിശുകളാണ് വിതുര ദൈവപരിപാലന പള്ളിയിലെ ഫാ. സെബാസ്റ്റിയന്‍ കണിച്ചിക്കുന്നത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കറിച്ചട്ടിമൊട്ടയിലേക്ക് തീര്‍ത്ഥാടനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പള്ളി അധികൃതരുടെ ഹര്‍ജിയും ഹൈക്കോടതി തള്ളി. കുരിശുമല എന്നത് മറ്റൊരു സ്വകാര്യ സ്ഥലമാണെന്നും കറിച്ചട്ടിമൊട്ടയെ കുരിശുമല എന്ന് പേരിട്ട് കൈയേറ്റം നടത്താനുള്ള ശ്രമം അനുവദിക്കാനാവില്ലെന്നുമുള്ള വാദം കോടതി അംഗീകരിച്ചു.
Discussion about this post