തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് നീക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ ശക്തമായ വിമര്‍ശനവുമായി ബിജെപി .ബന്ധുനിയമന വിവാദത്തില്‍ ലോകായുക്തയുടെ വിധിയില്‍ കുറ്റക്കാരനായ ജലീലിനെ മന്ത്രിപദവിയില്‍ നിന്ന് പുറത്താക്കാത്ത മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി വി മുരളിധരന്‍ രൂക്ഷമായി വിമർശിച്ചു. കുറ്റം തെളിയാത്തത് കൊണ്ടല്ല, നിരവധി ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ കൂട്ടുകഷിയായതിനാലാണ് ജലീലിനെ സംരക്ഷിക്കുന്നതെന്ന് മുരളിധരന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കും, സിപിഎമ്മിനുമെതിരെ മുരളിധരന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ആരോപണങ്ങളില്‍ ഗവര്‍ണറും, ഹൈക്കോടതിയും പരിശോധിക്കുന്നതും, ലോകായുക്ത പുനരന്വേഷണം നടത്തുന്നതും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് അറിയില്ലെന്ന വിശ്വാസത്തിലാണ് ജലീലും സിപിഎമ്മും ന്യായം നിരത്തുന്നത്. കുരയ്ക്കാന്‍ മാത്രമല്ല കടിക്കാനും അധികാരം നല്‍കിയിട്ടുണ്ടെന്നാണ് ലോകായുക്തയെക്കുറിച്ച് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുളളത്. ലോകായുക്തയുടെ കടിയേറ്റ ജലീലിനെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി എന്തിന് വൈകുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
ധാര്‍മ്മികത അല്‍പം പോലുമില്ലെന്നതിന്റെ തെളിവാണ് രാജിവെയ്ക്കുന്നില്ലെന്ന നിലപാട്.
ആ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നാണ് മുരളീധരന്‍ പറയുന്നത്. ഗവര്‍ണറും ഹൈക്കോടതിയും പരിശോധിക്കുന്നതും ലോകായുക്ത പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട വ്യത്യാസം ജനങ്ങള്‍ക്ക് അറിയില്ലെന്ന് കരുതിയാണ് ജലീലും സിപിഎമ്മും സ്വയം ന്യായീകരിക്കുന്നത് .
ലോകായുക്ത ഐജി റാങ്കിലുളള ഉദ്യോഗസ്ഥന്റെ പരിശോധനയിലൂടെ സ്ഥിരീകരിച്ച ശേഷമാണ് കുറ്റം ചെയ്തുവോയെന്ന് കണ്ടെത്തുക. എന്നാല്‍ ഹൈക്കോടതിയില്‍ പരാതിക്കാരന്‍ ഹാജരാക്കുന്ന തെളിവുകള്‍ മാത്രമാണ് ഉണ്ടാകുകയെന്ന് വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ജലീല്‍ സ്വജനപക്ഷപാതവും അധികാര ദുര്‍വ്വിനിയോഗവും നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയിരിക്കുന്നു. ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് എ.കെ ബാലന്‍ പറയുന്നത്. എന്നാല്‍ സ്വജനപക്ഷപാതം അഴിമതിയാണെന്ന നിലപാടാണ് പാര്‍ട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെ അംഗീകരിച്ചിട്ടുളളത്. ഇതിനെയൊക്കെ തളളി ഒരു നിലപാട് സ്വീകരിക്കുമ്പോൾ പാര്‍ട്ടി നിലപാടിലും വലുതാണ് ഇവരുടെ രഹസ്യഇടപാടുകളെന്ന് വേണം മനസിലാക്കാനെന്നും അദ്ദേഹം പറഞ്ഞു.
മാണിയെ കൂട്ടുപിടിച്ച് ബന്ധു നിയമനത്തെ ന്യായീകരിക്കുന്ന സിപിഎം നിലപാടിനെയും വി. മുരളീധരന്‍ വിമര്‍ശിച്ചു. ”മാണി നടത്തിയ അഴിമതി പോലെ ഞങ്ങളും അഴിമതി നടത്തുന്നുവെന്നാണ് വാദമെങ്കില്‍ ജനങ്ങളോട് അത് പറയണം. ഇത്രയും കാലം പറഞ്ഞത് കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്നാണ്; ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനെയും അംഗീകരിക്കുന്നില്ലെന്നാണ് ഈ നിലപാടുകളിലൂടെമനസിലാകുന്നത് ” വി.മുരളീധരന്‍ പറഞ്ഞു.
Discussion about this post