കൊൽക്കത്ത: അഞ്ചാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ വ്യാപകമായി അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. കാമര്‍ഹതിയിലെ 107ആം നമ്പർ ബൂത്തിൽ ബിജെപി പോളിംഗ് ഏജന്റ് മരിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.
വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ ബിജെപി ഏജന്റ് അഭിജിത്ത് സമാന്തയാണ് മരിച്ചത്. ഇദ്ദേഹം ബൂത്തിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നിലത്തു വീണ അഭിജിത്തിനെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും ചികിത്സാ സാദ്ധ്യത പോലും നിഷേധിക്കപ്പെട്ടുവെന്നും അഭിജിത്തിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
ബൂത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ തങ്ങളെ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനാല്‍ കൃത്യമായി എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. അഭിജിത്ത് നിലത്തു കിടക്കുന്നത് കണ്ട് താൻ വെള്ളവുമായി പോവുകയായിരുന്നു. എന്നാൽ പൊലീസുകാർ തടഞ്ഞു. അവരെ കാര്യം പറഞ്ഞ് ബോദ്ധ്യപ്പെടുത്തി അരികിൽ എത്തിയപ്പോഴേക്കും അഭിജിത്ത് മരിച്ചു കഴിഞ്ഞിരുന്നുവെന്ന് ഒരു ബിജെപി പ്രവർത്തകൻ പറഞ്ഞു.











