സൗജന്യവാക്‌സിന്‍ കേന്ദ്രം പൂര്‍ണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും, കൊവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുമുപയോഗിക്കുന്നത് തുടരുകയാണ് സിപിഎം എന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
“സൗജന്യവാക്‌സിന്‍ കേന്ദ്രം പൂര്‍ണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇന്നലെയെത്തിയ ആറരലക്ഷം ഡോസ് അടക്കം 70 ലക്ഷം ഡോസ് വാക്‌സിന്‍ സൗജന്യമായി ലഭിച്ച സംസ്ഥാനത്താണ് ഈ കള്ളക്കഥ പാടിനടക്കുന്നത്. തുടര്‍ന്നും കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്ന 50 ശതമാനം വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായിത്തന്നെ കിട്ടുമെന്നത് ബോധപൂര്‍വം മറച്ചുവയ്ക്കുന്നു” മുരളീധരൻ പറഞ്ഞു.
“രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അളവില്‍ സൗജന്യവാക്‌സിന്‍ ലഭിക്കും.കേന്ദ്ര ക്വോട്ട കഴിച്ചുള്ള വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാനത്തിന് പണമില്ലെന്ന് വിലപിക്കുന്നവര്‍ കോവിഡിന്റെ പേരില്‍ സ്വന്തം മുഖം കാണിക്കുന്ന പരസ്യത്തിനും മറ്റ് പ്രചാരവേലകള്‍ക്കും ഒഴുക്കിയ കോടികളുടെ കണക്ക് ജനങ്ങളോട് പറയണം”.അദ്ദേഹം കൂട്ടിച്ചേർത്തു
സംസ്ഥാന ക്വോട്ട നിശ്ചയിക്കുന്നതിന്റെ മാനദണ്ഡത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ ധാരണയുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
“അപ്രതീക്ഷിതമായി നമ്മള്‍ നേരിടേണ്ടി വന്ന വെല്ലുവിളിയാണ് കോവിഡ് മഹാമാരി. വികസിപ്പിച്ചെടുത്തിട്ട് ആറു മാസം പോലുമാകാത്ത കോവിഡ് വാക്‌സിന്റെ ഉല്‍പ്പാദനവും വിതരണവും 130 കോടി ജനങ്ങളിലും ഒറ്റയടിക്ക് സൗജന്യമായി എത്തുന്ന തരത്തിലാവണം എന്നു പറയുന്നതിന്റെ ശാസ്ത്രീയത എന്താണ്. പള്‍സ് പോളിയോ, ബിസിജി തുടങ്ങി വിവിധ പ്രതിരോധ കുത്തിവയ്പ്പുകളില്‍ ഏതാണ് ആറുമാസമോ ഒരു വര്‍ഷമോ കൊണ്ട് സാര്‍വത്രികമായി മാറിയത്.
കോവിഡ് മഹാമാരിയുടെ പ്രതിരോധ കുത്തിവയ്പ്പ് കുട്ടികളിലോ പ്രായമായവരിലോ ഒതുങ്ങുന്നതല്ലന്നും ഓര്‍ക്കണം.അതുകൊണ്ടു തന്നെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെ മാത്രമേ ഈ യജ്ഞം വിജയിപ്പിക്കാനാകൂ.
അതിനാലാണ് വാസ്‌കീന്‍ നയം ഉദാരമാക്കാനും വികേന്ദ്രീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്”. അദ്ദേഹം വ്യക്തമാക്കി.
ശതകോടീശ്വരന്‍മാരും ലക്ഷാധിപതികളും അഞ്ചക്കശമ്പളക്കാരും നിരവധിയുള്ള രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യം വേണം എന്ന് വാശിപിടിക്കുന്നത് ദരിദ്ര ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്. മഹാമാരി പിടിമുറുക്കിയ പോയവര്‍ഷം മലയാളി മദ്യപാനത്തിന് ചെലവിട്ടത് 10,340 കോടി രൂപയാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു
‘വാക്‌സിന്‍ ചലഞ്ച്’ കൊള്ളാം. നല്ലതു തന്നെ.പക്ഷെ പ്രളയകാലത്ത് കുട്ടികള്‍ കുടുക്ക പൊട്ടിച്ചുള്‍പ്പെടെ കൊടുത്ത പണം, സിപിഎം നേതാക്കള്‍ അടിച്ചു മാറ്റിയത് മറക്കരുതെന്ന് മാത്രം.
നിങ്ങള്‍ നല്‍കുന്ന പണം, സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടില്‍ എത്തില്ല എന്ന് ഉറപ്പാക്കണമെന്ന് വി.മുരളീധരന്‍ അഭ്യര്‍ഥിച്ചു
Discussion about this post